IndiaNEWS

ചലച്ചിത്ര കലയ്ക്കു പുതുഭാഷ്യം ചമച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തൻ വിടപറഞ്ഞു

ടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) ചെന്നൈയിൽ അന്തരിച്ചു. സ്വന്തം ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

തിരുവനന്തപുരത്ത് 1952ലാണ് പ്രതാപ് പോത്തൻ ജനിച്ചത്. നിർമാതാവ് ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

കോളജ് കാലഘട്ടത്തിൽ തന്നെ അഭിനയത്തിൽ കമ്പമുണ്ടായിരുന്ന പ്രതാപ് പോത്തൻ മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്നു. പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ ആരവം എന്ന തന്റെ ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. 1978 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദറിൻ്റെ ‘വരുമയിൻ നിറം ശിവപ്പു’ എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു.

അഴിയാത കോലങ്ങൾ, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയ നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു. മോഹൻലാൽ സംവിധാനം ചെയ്ത ബറോസിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്.

ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.

1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ കേയ എന്ന മകളുണ്ട്.

Back to top button
error: