KeralaNEWS

”ആ മഹതി വിധവയായിപ്പോയി, അത് അവരുടെ വിധി, ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല” കെ.കെ. രമയ്‌ക്കെതിരെ പരോക്ഷ അധിക്ഷേപവുമായി എം.എം. മണി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ കടുത്ത വിമർശനം ഉന്നയിച്ച വടകര എംഎൽഎ കെകെ രമയ്ക്ക് എതിരെ പരോക്ഷ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവ് എംഎം മണി. ‘ഇവിടെ ഒരു മഹതി സർക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികൾ അല്ല’- എന്നായിരുന്നു എംഎം മണിയുടെ പ്രസംഗം. ഇതിനെതിരെ പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്. തോന്നിവാസം പറയരുതെന്ന് പറഞ്ഞാണ് പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങിയത്.

എംഎം മണി മാപ്പ് പറയണം എന്ന് മുദ്രാവാക്യം മുഴക്കുകയാണ് പ്രതിപക്ഷം. ഡയസിന് മുന്നിലെത്തി ഈ ആവശ്യം പ്രതിപക്ഷം ഉന്നയിച്ചു. എംഎം മണി പറഞ്ഞത് എന്താണെന്ന് പരിശോധിക്കാമെന്ന് സ്പീക്കർ എംബി രാജേഷ് പറഞ്ഞു. എന്നാൽ പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയതോടെ സഭാ നടപടികൾ സ്പീക്കർ നിർത്തിവെച്ചു.

പത്ത് മിനിറ്റിന് ശേഷം സ്പീക്കർ സഭ നടപടികൾ പുനരാരംഭിച്ചു. എന്നാൽ പ്രതിപക്ഷം വിട്ടില്ല. ക്രൂരവും നിന്ദ്യവും മര്യാദകേടുമാണ് മണി പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. എന്നാൽ എം എം മണിക്ക് പറയാനുള്ളത് തുടർന്ന് പറയട്ടെയെന്നാണ് സ്പീക്കർ സ്വീകരിച്ച നിലപാട്. എം എം മണി പ്രസംഗിക്കാൻ വീണ്ടും എഴുന്നേറ്റു. പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഡയസിന് മുന്നിലാണ് പ്രതിപക്ഷം ഇപ്പോഴുള്ളത്.

Back to top button
error: