KeralaNEWS

കോടതിയുടെ കൈവശമിരിക്കെ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി സ്ഥിരീകരിച്ച് പരിശോധനാഫലം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ കൈവശമിരിക്കെ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ
മാറിയതായി സ്ഥിരീകരിച്ച് സംസ്ഥാന ഫൊറന്‍സിക് ലാബിലെ പരിശോധനാഫലം. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതന്നൊണ് കണ്ടെത്തല്‍.

നടിയെ അക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഏത് തിയതികളിലാണ് ഹാഷ് വാല്യൂ മാറിയത് എന്നതടക്കം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന്‍െ്‌റ പരിശോധനാഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു.

 

പള്‍സര്‍ സുനിയില്‍ നിന്ന് പിടിച്ചെടുത്ത മെമ്മറി കാര്‍ഡ് വിചാരണ കോടതിയിലും ജില്ലാ കോടതിയിലും അനുമതിയോടെ പരിശോധക്കപ്പെട്ടുവെങ്കിലും ജില്ലാ കോടതിയില്‍ അത്തരത്തില്‍ അനുമതികളൊന്നും നല്‍കിയില്ല എന്നതാണ് ശ്രദ്ധേയം. ഇത് സംബന്ധിച്ചാകും ക്രൈംബ്രാഞ്ചിന്റെ അന്വേഷണം. ഇതിന്റെ വസ്തുത മനസ്സില്ലാക്കാന്‍ കോടതി തന്നെ മുന്‍കൈയെടുത്ത് വിശദ പരിശോധന വേണമെന്ന് ആവശ്യപ്പെടാനാണ് പ്രോസിക്യൂഷന്റെ നീക്കം. ഫോറന്‍സിക് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയിട്ടുണ്ട്.

നേരത്തെ മെമ്മറി കാര്‍ഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന് നിര്‍ദേശിച്ചത്. ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതിയുടെ നിര്‍ദേശം.

സംസ്ഥാന ഫൊറന്‍സിക് ലാബിലെ പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. സീല്‍ വച്ച കവറിലാണ് പരിശോധനാഫലം കോടതിക്ക് കൈമാറേണ്ടതെന്നും സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മൂന്ന് തവണ മാറിയതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. വെള്ളിയാഴ്ചയാണ് തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള അവസാന തീയതി.

അതേസമയം, പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തുടരന്വേഷണത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Back to top button
error: