HealthLIFE

ജിംനേഷ്യങ്ങള്‍ യുവാക്കളുടെ പുണ്യസ്ഥലം പോലെ, ലൈസന്‍സ് നിര്‍ബന്ധം : ഹൈക്കോടതി

കൊച്ചി: ജിംനേഷ്യങ്ങള്‍ യുവാക്കളുടെ പുണ്യസ്ഥലം പോലെയാണെന്നും എന്നാല്‍ പ്രവര്‍ത്തനം നിയമാനുസൃതം ആകണമെന്നും ഹൈക്കോടതി. സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

പള്ളികളിലും ക്ഷേത്രങ്ങളിലും പോകുന്നതുപോലെ യുവാക്കള്‍ക്ക് നിര്‍ബന്ധമായ കാര്യമായി ജിംനേഷ്യങ്ങള്‍ മാറി. ആരോഗ്യമുള്ള ജനങ്ങളുണ്ടാവുന്നത് നല്ല കാര്യമാണ്. ജിമ്മില്‍ പോകുന്നത് ഒരു ക്രെഡിറ്റ് ആയാണ് എല്ലാ പ്രായത്തിലുമുള്ള പുരുഷന്മാരും സ്ത്രീകളും കാണുന്നത്. ആരോഗ്യകരമായ ഒരു ലോകം ഉണ്ടാകുന്നതിന്റെ നല്ല സൂചനയാണിത്. എന്നാല്‍ എല്ലാ നിയമാനുസൃത ലൈസന്‍സുകളും നേടി നിയമപരമായായിരിക്കണം ജിമ്മുകളുടെ പ്രവര്‍ത്തനം എന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് പ്രകാരം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

സംഗീത, വിനോദ പരിപാടികള്‍ക്കും വിവിധ തരത്തിലുള്ള ഗെയിമുകള്‍ക്കുമൊക്കെ വേണ്ടി സ്ഥിരമായോ താല്‍ക്കാലികമായോ ഒരുക്കുന്ന ഹാളുകള്‍ക്കും മറ്റും ലൈസന്‍സ് നല്‍കാനാണ് കേരള പ്ലേസ് ഓഫ് പബ്ലിക് റിസോര്‍ട്ട് ആക്ട് നടപ്പാക്കിയിട്ടുള്ളത്. ഇത് ജിംനേഷ്യങ്ങള്‍ക്കും ബാധകമാണെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

നെയ്യാറ്റിന്‍കരയില്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജിംനേഷ്യത്തിനെതിരേ സമീപവാസി ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ലൈസന്‍സില്ലാതെ ജിം പ്രവര്‍ത്തിക്കുന്നോ എന്ന് കണ്ടെത്താനുള്ള ഉത്തരവാദിത്വം തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. സര്‍ക്കാര്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കണം. ലൈസന്‍സ് ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന് വ്യക്തമാക്കി നോട്ടീസ് നല്‍കണം. നോട്ടിസ് ലഭിച്ചാല്‍ മൂന്നു മാസത്തിനകം ലൈസന്‍സ് കരസ്ഥമാക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇത് സംബന്ധിച്ച് മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണം എന്നും ഹൈക്കോടതി വ്യക്തമാക്കി.

Back to top button
error: