IndiaNEWS

വനസംരക്ഷണ നിയമത്തിലെ ഭേദഗതി: സർക്കാരിനെതിരെ പ്രതിപക്ഷം, വനംമന്ത്രിക്ക് ബൃന്ദയുടെ കത്ത്

ദില്ലി: വനസംരക്ഷണ നിയമത്തിലെ ഭേദഗതിക്കെതിരെ പ്രതിപക്ഷ  പാർട്ടികൾ.  വനഭൂമി കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനുള്ള നീക്കത്തിന്റെ ഭാഗമാണ് നിയമത്തിലെ ഭേദഗതിയെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട് ആരോപിച്ചു. ആദിവാസികളുടെയും ഗ്രാമസഭകളുടെയും മുഴുവൻ അവകാശങ്ങളും ലംഘിക്കുന്നതാണ് ഭേദഗതിയെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിമർശിച്ചു.

രാജ്യത്തെ വനമേഖലയെ സംരക്ഷിക്കുന്നതിൽ നിർണായകമായ 1980-ലെ വനസംരക്ഷണ നിയമം ഭേദഗതി ചെയ്തതിനെതിരെയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് നിലവിലെ നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയത്. നിലവിലുള്ള നിയമപ്രകാരം വനവുമായി ബന്ധപ്പെട്ട ഏതുതരം പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്‍കൂർ അനുമതി വേണം. വനഭൂമിയിൽ ഏത് തരം കൈമാറ്റത്തിനും വനവുമായി ചേർന്ന് താമസിക്കുന്ന ആദിവാസികളുടെയും ഗ്രാമസഭകളുടെയും അനുമതിയും നിർബന്ധമായിരുന്നു. വനേതര ആവശ്യങ്ങള്‍ക്കായി വനഭൂമി വകമാറ്റുന്നതിനും കര്‍ശന നിയന്ത്രണങ്ങളുമുണ്ട്. ഈ നിയമങ്ങളെയെല്ലാം ലഘൂകരിക്കുന്നതാണ് പുതിയ ഭേദഗതിയെന്നാണ് ആക്ഷേപം.

അടുത്ത തിങ്കളാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിൽ ഭേദഗതി ബിൽ അവതരിപ്പിക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിനെതിരെയാണ് ഇപ്പോൾ പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. വനസംരക്ഷണ നിയമത്തിലെ ഭേദഗതിക്കെതിരെ പിബി അംഗം ബ്യന്ദ കാരാട്ട് വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന് കത്തയച്ചു. കേന്ദ്ര നീക്കം അങ്ങേയറ്റം അപലപനീയമാണെന്നും കോർപ്പറേറ്റുകൾക്ക് വനഭൂമി തീറെഴുതാനുള്ള നീക്കമാണെന്നും ബ്യന്ദ കാരാട്ട് ആരോപിച്ചു. ആദിവാസി വിഭാഗങ്ങളുടെ അവകാശങ്ങൾ സർക്കാർ ലംഘിക്കുകയാണെന്നും കത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം വാഗ്‍ദാനം ചെയ്ത സർക്കാർ അവരെ വഞ്ചിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധിയും ആരോപിച്ചു.

Back to top button
error: