LocalNEWS

മൂഴിയാറില്‍ നിന്നും കാണാതായ പത്താം ക്ലാസുകാരിയെയും സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്ന് പൊലീസ് പിടികൂടി

  പത്തനംതിട്ട: ബസിലെ സ്ഥിരം യാത്രക്കാരിയായ പതിനഞ്ചുകാരി വിദ്യാര്‍ത്ഥിനിയുമായി മുങ്ങിയ ഡ്രൈവറെയും വിദ്യാർത്ഥിനിയെയും പൊലീസ് പിടികൂടി. മൂഴിയാറില്‍ നിന്നും ഇന്ന് രാവിലെ കാണാതായ പത്താം ക്ലാസുകാരിയെയും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ബസ് ഡ്രൈവറെയും കോട്ടയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ നിന്നാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മൂഴിയാര്‍ സ്‌റ്റേഷനില്‍ ഇരുവരെയും എത്തിക്കും. തുടര്‍ന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കും. പീഡനം നടന്നിട്ടുണ്ടെങ്കില്‍ പ്രതിയായ ബസ് ഡ്രൈവർക്കെതിരേ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ സ്വകാര്യ ബസ് ഡ്രൈവര്‍ മൂഴിയാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇന്ന് പുലര്‍ച്ചെ നാലിനാണ് പെണ്‍കുട്ടിയുമായി നാടുവിട്ടത്. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ ചിറ്റാര്‍ പേഴുംപാറ സ്വദേശി ഷിബിനൊപ്പ(33)മാണ് പെണ്‍കുട്ടി പോയത്. ഇയാള്‍ കൊച്ചുകോയിക്കല്‍ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുകയാണ്.

മാതാവിന്റെ ഫോണില്‍ നിന്നാണ് പെണ്‍കുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത അനുഭവപ്പെട്ട മാതാവ് ഫോണില്‍ റെക്കോഡിങ് ഓപ്ഷന്‍ ഇട്ടിരുന്നു. ഇന്ന് പുലര്‍ച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. പെണ്‍കുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലര്‍ച്ചെ നാലിന് കണ്ണുവെട്ടിച്ച് പെണ്‍കുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി.

മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ നമ്പരിലേക്ക് വിളിച്ചു. നിങ്ങളുടെ മകള്‍ എന്റെ കൈയില്‍ സേഫായിരിക്കുമെന്ന് പറഞ്ഞ് ഇയാള്‍ ഫോണ്‍ ഓഫ് ചെയ്യുകയായിരുന്നുവത്രേ. മുഴിയാര്‍ ഇന്‍സ്‌പെക്ടര്‍ കെ.എസ് ഗോപകുമാറിന്റെ സമയോജിതമായ അന്വേഷണമാണ് ഇരുവരെയും കണ്ടെത്താന്‍ കാരണമായത്. സമാനമായ കേസില്‍ ഷിബിന്‍ നേരത്തേ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് വിവരം..

Back to top button
error: