KeralaNEWS

ഗോള്‍വാള്‍ക്കര്‍ക്കെതിരായ പ്രസ്താവന: ഓഗസ്റ്റ് 12 ന് ഹാജരാകാന്‍ സതീശന് കോടതി നോട്ടീസ്

തിരുവനന്തപുരം: എം.എസ് ഗോള്‍വാള്‍ക്കര്‍ക്കെതിരെ പ്രസ്താവന നടത്തിയതിന് ആര്‍്എസ്.എസ്. നേതാവ് നല്‍കിയ പരാതിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നോട്ടീസ്. കണ്ണൂര്‍ പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയുടേതാണ് നോട്ടീസ്.

അടുത്ത മാസം 12 ന് ഹാജരാകാനാണ് നിര്‍ദേശം. ആര്‍എസ്എസിന്റെ പ്രാന്ത സംഘ ചാലക് കെ.കെ. ബാലറാമാണ് കേസ് ഫയല്‍ ചെയ്തത്.

ആര്‍എസ്എസ് ആചാര്യനായ ഗോള്‍വാള്‍ക്കറിന്റെ വിചാരധാര എന്ന പുസ്തകത്തില്‍ ഭരണഘടന സംബന്ധിച്ച് സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ഇത് ഏറ്റുപിടിച്ച് ആര്‍എസ്എസ് വി ഡി സതീശന് നോട്ടീസ് അയച്ചിരുന്നു.

സജി ചെറിയാന്‍ പറഞ്ഞ അതേവാക്കുകള്‍ വിചാരധാരയില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് കഴിഞ്ഞില്ലെങ്കില്‍ പ്രസ്താവന പിന്‍വലിക്കണം. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ആര്‍എസ്എസ് അയച്ച നോട്ടീസിലുള്ളത്. ആര്‍എസ്എസ് നോട്ടീസ് അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. ഏത് നിയമനടപടിയും നേരിടാന്‍ തയ്യാറാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കോടതി സതീശന് നോട്ടിസ് അയച്ചിരിക്കുന്നത്.

Back to top button
error: