IndiaNEWS

കടലിലെ ഇന്ത്യന്‍ കരുത്തുകൂട്ടാന്‍ കൊച്ചിയുടെ പുത്രന്‍ വിക്രാന്ത് എത്തുന്നു; ട്രയല്‍റണ്‍ വിജയം, കമ്മിഷന്‍ ഓഗസ്റ്റില്‍

കൊച്ചി: ചൈനയുടേയും പാക്കിസ്ഥാന്റേയും ഭീഷണിയെ നേരിടാന്‍ കടലില്‍ ഇന്ത്യക്കു കരുത്തേകാന്‍ ഐഎന്‍സ് വിക്രാന്ത് എത്തുന്നു. കൊച്ചി കപ്പല്‍ നിര്‍മ്മാണ ശാലയില്‍ നിര്‍മ്മിച്ച യുദ്ധക്കപ്പലായ ഐഎന്‍സ് വിക്രാന്ത് നാലാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് നാവികസേനയുടെ ഭാഗമാകാന്‍ ഔദ്യോഗികമായി വഴിയൊരുങ്ങുന്നത്.

വരുന്ന ഓഗസ്റ്റില്‍ കപ്പല്‍ കമ്മീഷന്‍ ചെയ്യും. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ എന്നതാണ് വിക്രാന്തിന്റെ പ്രധാന പ്രത്യേകത. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിക്രാന്ത് നാവികസേനയ്‌ക്കൊപ്പം ചേരുമ്പോള്‍ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും ഒപ്പം കൊച്ചി കപ്പല്‍ശാലയും ഇടം പിടിക്കും.

ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചുനടത്തിയ നാലാം സമുദ്ര പരീക്ഷണവും വന്‍ വിജയമാണ്. ചൈനയുടേയും പാക്കിസ്ഥാന്റേയും ഭീഷണിയെ നേരിടാന്‍ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുകയെന്ന പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം.

30 യുദ്ധ വിമാനങ്ങളും 1500 സേനാംഗങ്ങളേയും വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്റെ ഡെക്കിന്റെ വിസ്തീര്‍ണ്ണം രണ്ടര ഏക്കറാണ്. കടലിലൂടെയുള്ള പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് വിക്രാന്ത് സേനയുടെ ഭാഗമാകാന്‍ സജ്ജമാകുന്നത്. നാവിക സേനയുടെ നിലവിലെ വിമാന വാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യക്ക് കരുത്തു പകരുകയാണ് വിക്രാന്തിന്റെ ദൗത്യം.

1999ല്‍ വാജ്‌പേയ് സര്‍ക്കാരാണ് യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് തീരുമാനമെടുത്തത്. 2009 ല്‍ യുപിഎ സര്‍ക്കാരിന്റെ ഭരണകാലത്ത് എകെ ആന്റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് നിര്‍മ്മാണം തുടങ്ങിയത്. ഭെല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളടക്കം അമ്പതിലധികം കമ്പനികളുടെ സഹകരണത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത്.

Back to top button
error: