CrimeNEWS

നില്‍ക്കുന്നതിന് സമീപത്തേക്ക് തുപ്പിയത് ചോദ്യം ചെയ്ത ഗൃഹനാഥന്‍ ആക്രിക്കച്ചവടക്കാരന്റെ ചവിട്ടേറ്റ് മരിച്ചു

തിരുവനന്തപുരം: വാക്കുതര്‍ക്കത്തിനിടെ അടിവയറിന് ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രന്‍ (65) ആണ് മരിച്ചത്. ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു.
ഭുവനചന്ദ്രനെ ആക്രമിച്ചത് ഒരു ആക്രിക്കച്ചവടക്കാരനാണെന്നും ഇയാള്‍ക്കെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ജോലിചെയ്യുന്ന വീടിനു സമീപത്തെ കടയില്‍ മറ്റൊരാളുമായി സംസാരിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു ഭുവനചന്ദ്രന്‍. ഇതിനിടെ ഇവര്‍ നിന്നതിനു സമീപത്തേക്ക് ആക്രിക്കച്ചവടക്കാര തുപ്പി. ഇതു ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമാവുകയായിരുന്നെന്ന് ദൃക്സാക്ഷി പറഞ്ഞു.

തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടി. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്.

വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഭുവനചന്ദ്രനെ ചവിട്ടിയ ആക്രികച്ചവടക്കാരനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചു. വൈകാതെ ഇയാളെ പിടികൂടാനാകുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: