NEWSWorld

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു; പ്രസിഡന്റ് ഗോതബായയും ഉടന്‍ രാജിവയ്ക്കുമെന്ന് സൂചന: പ്രതിഷേധാഗ്നി അണയാതെ ലങ്ക

കൊളംബോ: ജീവിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ വലഞ്ഞ ജനങ്ങള്‍ എല്ലാ ഭയങ്ങളും ഉപേക്ഷിച്ച് രാജ്യം പിടിച്ചടക്കാന്‍ തുനിഞ്ഞിറങ്ങിയതോടെ ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനന്ത്രി റനില്‍ വിക്രമസിംഗെ രാജി പ്രഖ്യാപിച്ചു.

രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് അധികാരമൊഴിയുന്നുവെന്ന് രാജി പ്രഖ്യാപിച്ചുകൊണ്ട് റനില്‍ വിക്രമസിംഗെ ട്വീറ്റ് ചെയ്തു. ഇടക്കാല സര്‍ക്കാരിന് തയ്യാറാണെന്നും സര്‍വ്വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഗോതബായ രാജപക്സെയും ഉടന്‍ രാജിവയ്ക്കുമെന്നാണ് സൂചന.

രാവിലെ നടന്ന ശക്തമായ ജനകീയപ്രക്ഷോഭത്തിനിടെ ജനം പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതി കയ്യേറിയിരുന്നു. ഇതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രീയ പാര്‍ട്ടികളുടെ അടിയന്തര യോഗം വിളിച്ചിരുന്നു. പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവയ്ക്കണമെന്ന് യോഗത്തിലും ആവശ്യം ഉയര്‍ന്നു. തുടര്‍ന്നാണ് മറ്റു മാര്‍ഗങ്ങളില്ലാതെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചത്.

സുരക്ഷാ സേനകളെയെല്ലാം മറികടന്ന് ആയിരക്കണക്കിന് പ്രക്ഷോഭകരാണ് ലങ്കന്‍ പ്രസിഡന്റ് ഗോതബയ രജപക്സെയുടെ വസതി രാവിലെ കയ്യേറിയത്. ഇതോടെ ഗോത്തബയ രജപക്സെ വസതി വിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രക്ഷോഭം ശക്തി പ്രാപിക്കവേ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. രണ്ടുപേരുടെ നില ഗുരുതരമാണ്.

പ്രക്ഷോഭകരെ നേരിടാന്‍ സുരക്ഷാ സേന ആകാശത്തേക്ക് വെടിവച്ചു. സേന കണ്ണീര്‍ വാതകവും ലാത്തിയും പ്രയോഗിച്ചു. എന്നാല്‍ കണ്ണീര്‍ വാതകം നിര്‍വീര്യമാക്കുന്നതിനുള്ള സജീകരണങ്ങളുമായാണ് പ്രക്ഷോഭകാരികള്‍ എത്തിയത്. സൈനികരുടെ ബാരിക്കേഡുകള്‍ തകര്‍ത്ത് കൊളംബോയില്‍ ജനപ്രളയം മുന്നേറുകയാണ്.

സമാനതകളില്ലാത്ത കലാപമാണ് ശ്രീലങ്കയില്‍ നടക്കുന്നത്. ജനങ്ങള്‍ പ്രതിഷേധവുമായി ഒഴുകിയെത്തിയപ്പോള്‍, സായുധരായി നിലകൊണ്ട സൈനികര്‍പോലും പിന്‍മാറേണ്ടിവന്നു. കലാപം വെടിവെപ്പിലേക്കും മരണങ്ങളിലേക്കും വഴിമാറി. പ്രതിഷേധക്കാരില്‍ ചിലര്‍ പ്രസിഡന്റ് ഗോതബായ രാജപക്സെയുടെ ഔദ്യോഗിക വസതിയിലെ അത്യാധുനിക സ്വിമ്മിംഗ് പൂളും കൈയടക്കി. അവര്‍ നീന്തല്‍ക്കുളത്തില്‍ നിന്തിത്തിമിര്‍ത്തു. മറ്റ് ചിലരാവട്ടെ ഈ സമയത്ത് കൊട്ടാരത്തിലെ ഓരോ മുറികളും കൈയടക്കുകയായിരുന്നു. അവര്‍ ആഡംബര വസതിയിലാകെ തിമിര്‍ത്ത് നടന്നു.

ശക്തമായ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് നേരത്തെ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി വെച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് ഗോതബയ രജപക്സെ സ്ഥാനത്ത് തുടരുകയായിരുന്നു. ഗോതബയുടെയും രാജിക്കായി പ്രതിഷേധം തുടരുകയാണ്. പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായി വമ്പന്‍ ജനകീയറാലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധ റാലി തീരുമാനിച്ചത്. തുടര്‍ന്ന് ഭരണകൂടം ഇതിനെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. അവര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം സായുധ സൈന്യത്തെ വിന്യസിപ്പിച്ചു. എന്നാല്‍, പ്രതിഷേധവുമായി ഇരമ്പിയെത്തിയ പതിനായിരങ്ങളെ തടയാന്‍ ഒരു സൈന്യത്തിനും ആയുധങ്ങള്‍ക്കും കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ക്കൊപ്പം ചേരാനെത്തിയ മുന്‍മന്ത്രിയെയും ഇതിനിടെ രോഷാകുലരായ ജനക്കൂട്ടം കൈയേറ്റം ചെയ്തു.

പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇതിഹാസ ക്രിക്കറ്റ് താരം സനത് ജയസൂര്യയും തെരുവിലിറങ്ങിയിരുന്നു. പ്രക്ഷോഭത്തില്‍ പങ്കെടുത്താണ് ജയസൂര്യ പിന്തുണ അറിയിച്ചത്. ഗോത്തബയ രജപക്സെയുടെ വസതി പ്രതിഷേധക്കാര്‍ കയ്യടക്കിയപ്പോള്‍ അദ്ദേഹം തെരുവിലുണ്ടായിരുന്നു. പ്രക്ഷോഭത്തിന്റെ ഭാഗമാണെന്നും ജനത്തിനൊപ്പം നില്ക്കുന്നുവെന്നും ജയസൂര്യ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

 

 

Back to top button
error: