KeralaNEWS

ഗതാഗത നിയമങ്ങൾ ലംഘിച്ചതിന് പിഴ, 13.5 ലക്ഷം വാഹനങ്ങള്‍ കരിംപട്ടികയില്‍

കൊച്ചി: പിഴയടക്കുന്നതില്‍ വീഴ്ച വരുത്തിയ 13.5 ലക്ഷം വാഹനങ്ങളെ സര്‍ക്കാര്‍ കരിംപട്ടികയില്‍ പെടുത്തി. ഗതാഗത നിയമലംഘനത്തിന് ചുമത്തിയ 135 കോടി രൂപയുടെ പിഴയാണ് മോട്ടോര്‍വാഹന വകുപ്പിന് കിട്ടാനുള്ളത്. ഇതില്‍ 75 കോടി രൂപയെങ്കിലും പിരിച്ചെടുക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്. ഒരു വര്‍ഷത്തിനകം ഇത് കണ്ടെത്താനാണ് ശ്രമം. ജൂണ്‍ മാസത്തില്‍ മാത്രം അടയ്‌ക്കേണ്ട പിഴതുക 3.26 കോടിരൂപയാണ്. ഇതിനകം122 കോടി രൂപയുടെ പിഴ അടച്ചിട്ടുണ്ട്.

പ്രീമിയം കാറുകളുടെ ഉടമകള്‍ അടക്കം പിഴ അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുക, ഇന്‍ഷ്വറന്‍സ് സമയത്ത് അടയ്ക്കാതിരിക്കുക, മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വിദേശത്ത് പോകാനുള്ള പാസ്‌പോര്‍ട്ട് ലഭ്യമാകാതിരിക്കാന്‍ തുടങ്ങിയതോടെ പലരും തിരക്കിട്ട് പിഴ അടച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വ്യാപകമായി  സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിച്ചതോടെ കണ്‍ട്രോള്‍ റൂമില്‍ ഇരുന്ന് കൊണ്ടാണ് അധികൃതര്‍ നിയമലംഘകരെ കണ്ടെത്തുന്നത്. ഇവര്‍ക്ക് തപാലിലാണ് നോട്ടീസ് അയക്കുന്നത്. എന്നാല്‍ പിഴ അടയ്ക്കാതിരുന്നാൽ തങ്ങള്‍ കരിംപട്ടികയിലാണ് എന്ന കാര്യം പോലും അറിയാത്തവരും ഇക്കൂട്ടത്തിലുണ്ട്.

മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലെ സിറ്റിസണ്‍ കോര്‍ണറില്‍ കയറി പിഴ അടയ്ക്കാം. ഓണ്‍ ലൈനിലും ഇത് അടയ്ക്കാൻ സൗകര്യമുണ്ട്. ജനസേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പിഴ അടയ്ക്കാം. മോട്ടോര്‍ വാഹന വകുപ്പിന്റെ ഇ സേവ കൗണ്ടറുകള്‍ വഴിയും പണം അടയ്ക്കാം.

Back to top button
error: