IndiaNEWS

ഫോട്ടോയില്‍ കണ്ടയാളല്ല, കറുത്ത വരനെ വേണ്ടെന്ന് ആക്ഷേപിച്ച് വധു ഇറങ്ങിപ്പോയി; പലതവണ കണ്ടതാണ്, പിന്മാറ്റം വേദനിപ്പിച്ചെന്ന് നെഞ്ചുനീറി വരന്‍

വധുവിന് സമ്മാനമായി നല്‍കിയ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ തിരിച്ചുനല്‍കിയില്ലെന്ന് കാണിച്ച് വരന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കി

ഇറ്റാവ: വരന്‍ കറുത്തതാണെന്നാരോപിച്ച് വധു വിവാഹവേദയില്‍നിന്ന് ഇറങ്ങിപ്പോയെന്ന് പരാതി. ഭര്‍ത്തന സ്വദേശിനിയായ നീത യാദവ് ആണ് വരന്‍ രവി യാദവുമായുള്ള വിവാഹച്ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഇറങ്ങിപ്പോയത്. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം.

വിവാഹവേദിയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടയിലാണ് വരന് തന്നെക്കാള്‍ ഇരട്ടി പ്രായമുണ്ടെന്നും ഇരുണ്ട നിറമാണെന്നും വധു ആരോപിച്ച് വധു പ്രശ്‌നമുണ്ടാക്കിയത്. വരനും, വധുവും അഗ്‌നിയെ ചുറ്റി വലംവച്ചു കൊണ്ടിരിക്കെ രണ്ടാമത്തെ പ്രദക്ഷിണം പൂര്‍ത്തിയപ്പോള്‍, വധു പെട്ടെന്ന് ചടങ്ങില്‍ നിന്ന് പിന്മാറുകയായിരുന്നു. മറ്റാരുടെയോ ഫോട്ടോ കാണിച്ചാണ് വിവാഹം ഉറപ്പിച്ചതെന്നും, ഫോട്ടോയില്‍ കണ്ട ആണ്‍കുട്ടിയുടെ മുഖമല്ല വരനുള്ളതെന്നും വധു ആരോപിക്കുന്നു.

വീട്ടുകാര്‍ അവളെ പിന്തിരിപ്പിക്കാന്‍ കുറെ ശ്രമിച്ചെങ്കിലും വധു തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നു. വീട്ടുകാരും നാട്ടുകാരും ആറുമണിക്കൂറോളം അവളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫോട്ടോയിലെ വരന്‍ ഇപ്പോള്‍ തന്റെ മുന്നില്‍ നില്‍ക്കുന്ന ആളല്ലെന്നും, മറ്റാരുടെയോ ഫോട്ടോ കാണിച്ചായിരുന്നു വിവാഹത്തിന് സമ്മതിപ്പിച്ചതെന്നും വരന്റെ നിറം എണ്ണക്കറുപ്പാണെന്നും, തനിക്ക് അയാളെ വിവാഹം ചെയ്യാന്‍ സാധിക്കില്ലെന്നും അവള്‍ തീര്‍ത്തുപറയുകയായിരുന്നു. ഒടുവില്‍ വധുവിനെ കൂട്ടാതെ വരനും സംഘത്തിനും തിരികെ മടങ്ങേണ്ടി വന്നു.

സംഭവത്തെ തുടര്‍ന്ന് തന്റെ ജീവിതം ആകെ പ്രതിസന്ധിയിലായെന്ന് വരന്‍ രവി പറഞ്ഞു. ”പെണ്‍കുട്ടിയും അവളുടെ കുടുംബവും എന്നെ കാണാന്‍ പലതവണ വന്നിട്ടുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അവള്‍ പെട്ടെന്ന് മനസ്സ് മാറി, കല്യാണത്തില്‍ നിന്ന് പിന്മാറിയതെന്ന് എനിക്കറിയില്ല. ഇത് എന്നെ വല്ലാതെ വേദനിപ്പിച്ചു” അദ്ദേഹം പറഞ്ഞു. വധുവിന് സമ്മാനമായി നല്‍കിയ ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങള്‍ തിരിച്ചുനല്‍കിയില്ലെന്ന് കാണിച്ച് വരന്റെ പിതാവ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

 

Back to top button
error: