IndiaNEWS

ഷിന്‍സോ ആബെയുടെ മരണം: ഉറ്റ സുഹൃത്തിനെ നഷ്ടമായെന്ന് മോദി, നാളെ രാജ്യത്ത് ദുഃഖാചരണം

ദില്ലി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ആബേയുടെ മരണത്തില്‍ അതീവ ദുഖം. മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്നു ആബേ. ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോദി ട്വീറ്റ് ചെയ്തു. നാളെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.

നാരാ പട്ടണത്തില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിച്ച് കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടന്‍ തോക്കുകൊണ്ട് ആബേയെ വെടിവെച്ച് വീഴ്ത്തുകയായിരുന്നു. നാവിക സേന മുന്‍ അംഗം യാമാഗാമി തെത്സൂയയാണ് ഷിന്‍സോ ആബേയെ വെടിവെച്ചത്. വെടിവെച്ച ശേഷവും സംഭവ സ്ഥലത്ത് കൂസലില്ലാതെ പ്രതിയുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഉടന്‍ ആശുപത്രിയിലെത്തിച്ച ഷിന്‍സോ ആബേയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിവെച്ച നാല്‍പ്പതുകാരനായ അക്രമി യാമാഗാമി തെത്സൂയ പൊലീസ് കസ്റ്റഡിയിലാണ്. കൊലപാതക കാരണം വ്യക്തമല്ല.

Back to top button
error: