NEWSWorld

പെരുന്നാള്‍: ദുബൈയിലും ഫുജൈറയിലും തടവുകാര്‍ക്ക് മോചനം; സാമ്പത്തിക ബാധ്യത ഏറ്റെടുക്കുമെന്നു ദുബൈ ഭരണാധികാരി

ദുബൈ: ബലിപെരുന്നാളിന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് ദുബൈ, ഫുജൈറ ഭരണാധികാരികള്‍. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 505 തടവുകാരുടെ മോചനത്തിന് ഉത്തരവിട്ടു. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ശര്‍ഖി 146 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു.

വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. അതേസമയം ബലി പെരുന്നാളിനോടനുബന്ധിച്ച് 737 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ഉത്തരവിട്ടിരുന്നു. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് രാജ്യത്തെ പല ജയിലുകളില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക.

മോചിതരാക്കാന്‍ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാര്‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു. യുഎഇ പിന്തുടരുന്ന ക്ഷമയുടെയും സഹിഷ്ണുതയുടെയും മാനവികതയുടെയും മൂല്യങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഈ തീരുമാനത്തിലൂടെ മോചിതരാവുന്ന തടവുകാര്‍ക്ക് തങ്ങളുടെ ജീവിതത്തില്‍ പുതിയൊരു അധ്യായം തുടങ്ങാനും തങ്ങളുടെ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും സാധിക്കുമെന്നും ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.

പെരുന്നാളിന് മുന്നോടിയായി യുഎഇ പ്രസിഡന്റ് പ്രഖ്യാപിക്കുന്ന ജയില്‍ മോചനത്തിലൂടെ തടവുകാര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കാനും അവരുടെ അമ്മമാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ സന്തോഷം പകരാനും സഹായിക്കുമെന്നും ഒപ്പം മോചിതരാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ ചെയ്തികളെക്കുറിച്ച് പുനഃരാലോചന നടത്തി ശരിയായ പാതയിലേക്ക് തിരികെ വന്ന് വിജയകരമായ ജീവിതം നയിക്കാന്‍ അവസരമൊരുക്കുമെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

Back to top button
error: