CrimeNEWS

നഗ്നതാപ്രദര്‍ശനം: മരുന്നു കഴിക്കുന്നുണ്ടെന്നും മാനസികാസ്വാസ്ഥ്യം മൂലം ചെയ്തതെന്നും ശ്രീജിത്ത് രവി

തൃശ്ശൂര്‍: കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്ന കേസില്‍ മാനസികാസ്വാസ്ഥ്യം കാരണമാണ് തെറ്റുപറ്റിയതെന്ന വാദവുമായി നടന്‍ ശ്രീജിത്ത് രവി. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയില്‍ ഹാജരാക്കിയപ്പോളാണ് പ്രതിഭാഗം ഈ വാദമുയര്‍ത്തിയത്.

മാനസികരോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും മാനസികാസ്വാസ്ഥ്യം കാരണം ചെയ്തുപോയതാണെന്നുമായിരുന്നു ശ്രീജിത്ത് രവിയുടെ വാദം. മാനസികാരോഗ്യപ്രശ്നങ്ങള്‍ക്ക് ചികിത്സ തേടിയതിന്റെ രേഖകളും പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍ അറസ്റ്റിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യംനല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതി നേരത്തെയും സമാന കുറ്റം ചെയ്തിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗം ഹാജരാക്കിയ മെഡിക്കല്‍ രേഖകള്‍ ഇന്നത്തെ തീയതിയിലാണെന്നും ഇത് അംഗീകരിക്കരുതെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ഇന്നു രാവിലെയാണ് പോക്സോ കേസില്‍ നടന്‍ ശ്രീജിത്ത് രവിയെ തൃശ്ശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അയ്യന്തോളിലെ പാര്‍ക്കിന് സമീപം ശ്രീജിത്ത് രവി കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു പരാതി. കുട്ടികള്‍ വിവരം വീട്ടില്‍ അറിയിച്ചതോടെ വീട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു.

Back to top button
error: