KeralaNEWS

എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കസമാന വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: എ.കെ.ജി. സെന്ററിലേക്ക് എറിഞ്ഞത് സ്ഫോടകശേഷി കുറഞ്ഞ, പടക്കത്തിന് സമാനമായ വസ്തുവെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. വലിയ നാശമുണ്ടാക്കാന്‍ ശേഷിയില്ലാത്ത, ഏറുപടക്കത്തിന് സമാനമായ വസ്തു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.

സംഭവസ്ഥലത്തുനിന്ന് രേഖരിച്ച അവശിഷ്ടങ്ങളിലുള്ളത് പൊട്ടാസ്യം ക്ലോറൈറ്റ്, അലൂമിനിയം പൗഡര്‍ എന്നിവയാണ്. വീര്യംകുറഞ്ഞ നാടന്‍ പടക്കങ്ങളുണ്ടാക്കാനാണ് സാധാരണ ഈ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത്. വലിയ ശബ്ദമുണ്ടാകുമെങ്കിലും നാശനഷ്ടമുണ്ടാക്കില്ല. കല്ലും പേപ്പറും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ബോംബിലേതിന് സമാനമായ രാസവസ്തുക്കളൊന്നും ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എ.കെ ജി സെന്ററിലേക്ക് എറിഞ്ഞത് ബോംബ് ആണെന്നായിരുന്നു ആക്രമണത്തിന് തൊട്ടുപിന്നാലെ സി.പി.എം. നേതാക്കള്‍ പറഞ്ഞിരുന്നത്. ഈ വാദങ്ങളെ തള്ളുന്നതാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. അതേസമയം, സംസ്ഥാനത്ത് ഏറെ രാഷ്ട്രീയ വിവാദമുണ്ടാക്കിയ എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ ആറുദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്.

അക്രമി എത്തിയതിന് സമാനമായ സ്‌കൂട്ടര്‍ സംബന്ധിച്ച് വാഹന കമ്പനികളില്‍നിന്ന് വിവരം തേടിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സി.സി.ടി.വി. ദൃശ്യങ്ങളിലൂടെ പ്രതിയെ തിരിച്ചറിയാമെന്ന പ്രതീക്ഷ ഇപ്പോള്‍ പോലീസിനില്ല. സമാന മോഡലിലുള്ള രണ്ടായിരത്തോളം സ്‌കൂട്ടറുകള്‍ ഉണ്ടാകുമെന്നാണ് പൊലീസിന് മറുപടി ലഭിച്ചിരിക്കുന്നത്. ഇനി ഇതില്‍നിന്ന് പ്രതിയുടെ വാഹനം ഏതെന്ന് കണ്ടെത്തുകയാണ് വെല്ലുവിളി.

Back to top button
error: