CrimeNEWS

ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് കഴിച്ച് മരണം: ജ്യോതിഷിന്‍െ്‌റ പീഡനം മൂന്നു ജീവന്‍ കവര്‍ന്നെന്ന് ഭാര്യവീട്ടുകാര്‍; കെട്ടിച്ചമച്ചതെന്ന് ഭര്‍തൃവീട്ടുകാര്‍

കോഴഞ്ചേരി: ഗര്‍ഭം അലസിപ്പിക്കാന്‍ മരുന്ന് കഴിച്ച യുവതിയുടെ മരണത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി യുവതിയുടെയും ഭര്‍ത്താവിന്റെയും ബന്ധുക്കള്‍ രംഗത്ത്. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താര്‍ ഹൗസ് സെറ്റ് കോളനിയില്‍ അനിത(29)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭര്‍ത്താവ് ജ്യോതിഷിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നത്.

ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്ന് കഴിച്ചതോടെ കുട്ടി മരിച്ചു. മൃതദേഹം പുറത്തെടുത്ത് കളയാന്‍ വിദഗ്ദ്ധ ചികിത്സയ്ക്ക് ഡോക്ടര്‍ നിര്‍ദേശിച്ചങ്കിലും ഭര്‍ത്താവ് തയാറായില്ലെന്നാണ് യുവതിയുടെ ബന്ധുക്കള്‍ പറയുന്നത്. ഇത് കൂടുതല്‍ മാരകമാകുകയും തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്നും ഇവര്‍ ആരോപിക്കുന്നു. ഇരട്ടക്കുട്ടികളാണ് വയറ്റില്‍ ഉള്ളതെന്ന് നേരത്തെ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നെന്നും അങ്ങനെ മരണം മൂന്നായെന്നാണ് യുവതിയുടെ വീട്ടുകാര്‍ ആരോപിക്കുന്നത്.

രണ്ടു സമുദായങ്ങളില്‍ ഉള്‍പ്പെടുന്ന ഇവര്‍ മൂന്നു വര്‍ഷം മുന്‍പ് പ്രേമിച്ച് വിവാഹം കഴിച്ചതാണ്. അയല്‍ക്കാരായ ഇവരുടെ ബന്ധത്തിന് രണ്ടു വീട്ടുകാരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ജ്യോതിഷിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അയാളുടെ വീട്ടുകാര്‍ സമ്മതം മൂളിയെങ്കിലും ചടങ്ങില്‍ അച്ഛനും അമ്മയും ഒഴികെ ആരും പങ്കെടുത്തിരുന്നില്ല. ഇതോടെ വിവാഹ ശേഷം ജ്യോതിഷ് ഭാര്യയുടെ വീട്ടിലേക്ക് താമസം മാറ്റി. തുടര്‍ന്ന് ഭാര്യ വീട്ടുകാര്‍ ജ്യോതിഷിന് കാര്‍ വാങ്ങി നല്‍കിയിരുന്നു.

ആദ്യകുട്ടി ജനിച്ച് അഞ്ച് മാസത്തിന് ശേഷം വീണ്ടും അനിത ഗര്‍ഭിണിയായതോടെ ഇതൊഴിവാക്കാന്‍ ജ്യോതിഷ് നിര്‍ബന്ധിച്ചു. ഇതിന്റെ തുടര്‍ച്ചയായാണ് രഹസ്യമായി മരുന്ന് നല്‍കിയത്. ഇക്കാര്യങ്ങള്‍ ഇയാളുടെ നിര്‍ബന്ധ പ്രകാരം അനിത കുടുംബത്തില്‍നിന്നു മറച്ചുവച്ചു. ഗര്‍ഭിണിയായിരിക്കേ അനിതയെ ജ്യോതിഷ് നിരന്തരം പീഡിപ്പിച്ചിരുന്നതായി മാതാപിതാക്കളായ മോഹനനനും ശ്യാമളയും പോലീസിനോട് പറഞ്ഞു.

ഭാര്യയുടെ ആഭരണങ്ങള്‍ ഘട്ടംഘട്ടമായി ജ്യോതിഷ് വാങ്ങിയെടുത്തതായി ആരോപണമുണ്ട്. 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വിവാഹത്തിന് നല്‍കിയിരുന്നു. ഒന്നും ബാക്കിയില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ആദ്യ ഓപ്പറേഷനു ശേഷം വാര്‍ഡിലേക്കു മാറ്റിയ മകളുടെ വയറിനു വീണ്ടും പ്രശ്‌നമായതോടെ രണ്ടാമതും ഓപ്പറേഷന്‍ നടത്തി. അന്ന് അവിടെ നിന്നും പോയ ജ്യോതിഷ് ഭാര്യ മരിച്ചിട്ടും വന്നില്ലെന്നും അനിതയുടെ രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍ ആരോപണങ്ങളില്‍ അധികവും കെട്ടിച്ചമച്ചതാണെന്നാണ് ജയിലില്‍ കഴിയുന്ന ഭര്‍ത്താവ് കുഴിക്കാല കുറുന്താര്‍ ജ്യോതി നിവാസില്‍ ജ്യോതിഷിന്റെ കുടുംബം പറയുന്നത്.

Back to top button
error: