KeralaNEWS

മന്ത്രിയുടെ പ്രസംഗം വിവരക്കേടും അശ്ലീലവും, ഏത് ഭരണഘടനയാണ് വായിച്ചതെന്നു കെ സുരേന്ദ്രന്‍

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന ചൂഷണത്തിനുള്ള അവസരമൊരുക്കുന്നതാണെന്ന് പറഞ്ഞയാള്‍ക്ക് ഒരുനിമിഷം പോലും മന്ത്രി സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗം ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ്. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നും തൊഴിലാളികള്‍ക്ക് ഭരണഘടന സംരക്ഷണം നല്‍കുന്നില്ലെന്നും മന്ത്രി പറയുന്നു. എന്നാല്‍ ഏത് ഭരണഘടനയാണ് സജി ചെറിയാന്‍ വായിച്ചതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത വ്യക്തിയാണ് സജി ചെറിയാന്‍. കമ്മ്യൂണിസ്റ്റുകാരുടെ ഇന്ത്യന്‍ ഭരണഘടനയോടുള്ള അനാദരവാണ് സജി ചെറിയാന്റെ വാക്കുകളിലൂടെ പുറത്തുവന്നിരിക്കുന്നത്. ജനങ്ങളെ കൊള്ളയടിക്കാന്‍ എഴുതിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്നാണ് മന്ത്രി പറയുന്നത്. ഇത് അങ്ങേയറ്റം വിവരക്കേടും അശ്ലീലവുമാണ്. കോടതിക്കെതിരായ സിപിഎമ്മിന്റെ നിലപാട് മന്ത്രി ആവര്‍ത്തിക്കുന്നതും ഗൗരവതരമാണ്. പഞ്ചാബ് മോഡല്‍ പ്രസംഗത്തിനേക്കാള്‍ അപകടകരമാണ് സജി ചെറിയാന്റെ പ്രസംഗമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

ഭരണഘടനയെ സംരക്ഷിക്കേണ്ട ചുമതലയുള്ളയാളാണ് മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാരന്‍ മാത്രമല്ല കേരളത്തിന്റെ മുഖ്യമന്ത്രി കൂടിയാണ് താനെന്ന് പിണറായി വിജയന്‍ മനസിലാക്കണം. സജി ചെറിയാനെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ഇല്ലെങ്കില്‍ ബിജെപി ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

Back to top button
error: