LocalNEWS

കാടിന് നടുവില്‍ ഒരു മൃഗാശുപത്രി, അതാണ് പാലാ മൃഗാശുപത്രി; വെട്ടിത്തെളിക്കാന്‍ ‘സമയ’മില്ലാതെ അധികൃതര്‍ ഓട്ടത്തിലാണ് സൂര്‍ത്തുക്കളേ…..

പാലാ: കാടിന് നടുവില്‍ ഒരു മൃഗാശുപത്രി. പാലാ വെറ്ററിനറി പോളി ക്ലിനിക്കിന്റെ പരിസരം കാടും പടലും കയറി ഇഴജന്തുക്കളുടെ താവളമായിരിക്കുകയാണ്. സന്ധ്യ മയങ്ങിയാല്‍ സാമൂഹ്യ വിരുദ്ധരും ഇവിടെ തമ്പടിക്കും. മൃഗാശുപത്രിയുടെ അവസ്ഥ ഏറെ പരിതാപകരമാണ്.

ദിവസേന നിരവധി കര്‍ഷകര്‍ എത്തുന്ന മൃഗാശുപത്രിയുടെ പരിസരം മുഴുവന്‍ കാടുകയറി കിടന്നിട്ടുംഒന്നുവെട്ടിത്തെളിക്കാന്‍പോലും ആര്‍ക്കും സമയമില്ല.പാലായില്‍ നിരവധി തൊഴിലുറപ്പ് തൊഴിലാളികളും ശുചീകരണ വിഭാഗം തൊഴിലാളികളുമൊക്കെയുണ്ടെങ്കിലും മൃഗാശുപത്രി വളപ്പിലേക്ക് ഇവരാരും എത്തുന്നില്ലന്നാണ് ആക്ഷേപം.
ഇവരെ ഇവിടേക്ക് നിയോഗിക്കേണ്ടവരും ഈ കാട് കാണുന്നില്ലേയെന്ന് നാട്ടുകാര്‍.

ഒന്നരയേക്കറോളം സ്ഥലമാണിവിടെ മൃഗാശുപത്രിക്ക് സ്വന്തമായിട്ടുള്ളത്. ഈ വളപ്പില്‍തന്നെ തെരുവുനായ സംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിച്ചിരുന്നു. ആ ഭാഗവും ഇപ്പോള്‍ കാട് കയറി കിടക്കുകയാണ്. പാലാ മാര്‍ക്കറ്റിന് സമീപമുള്ള ഇടവഴിയിലൂടെ ചെന്നാല്‍ മൃഗാശുപത്രിയുടെ വളപ്പായി. ഇതിന്റെ കവാടം കടക്കുമ്പോഴേ കാണുന്നത് കാടും പടലുമാണ്. ഇതിന് നടുവിലൂടെ ചെളിയും ചെളിവെള്ളവും നിറഞ്ഞ ചെറിയൊരു മണ്‍ റോഡുമുണ്ട്.

കെ.എം. മാണി മന്ത്രിയായിരുന്ന സമയത്താണ് പാലാ മൃഗാശുപത്രിയെ ഗവ. വെറ്ററിനറി പോളി ക്ലിനിക്കായി ഉയര്‍ത്തിയത്. തുടര്‍ന്ന് എല്ലാവിധ മൃഗചികിത്സകളും ഇവിടെ ആരംഭിക്കുകയും ചെയ്തിരുന്നു. കാടു നിറഞ്ഞ ആശുപത്രി പരിസരം ഇപ്പോള്‍ ഇഴജന്തുകള്ളുടെ വിഹാരയിടമാണെന്ന് ഇവിടുത്തെ ജീവനക്കാര്‍ പറഞ്ഞു.വെറ്ററിനറി പോളി ക്ലിനിക്കിന്റെ പരിസര ഭാഗങ്ങള്‍ എത്രയും വേഗം ശുചീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.സാജന്‍ പറഞ്ഞു. എത്രയുംവേഗം ഇത് നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: