KeralaNEWS

വളമില്ലാതെ വിളവുണ്ടാകുമോ? എന്ന് നെല്‍ക്കര്‍ഷകര്‍ ചോദിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ലല്ലോ ! പുഞ്ചയിലെ നഷ്ടം വിരിപ്പില്‍ തിരിച്ചുപിടിക്കാനിറങ്ങിയ കര്‍ഷകര്‍ക്ക് തിരിച്ചടി

കോട്ടയം: പുഞ്ചയിലെ നഷ്ടം വിരിപ്പുകൃഷിയില്‍ തിരികെ പിടിക്കാമെന്ന ലക്ഷ്യത്തോടെ പാടത്തു വിത്തെറിഞ്ഞ കര്‍ഷകര്‍ക്ക് രാസവള ദൗര്‍ലഭ്യം തിരിച്ചടി. പല കര്‍ഷകര്‍ക്കും ആവശ്യത്തിനു വളം ലഭിക്കാതെ വരുന്നതായി പരാതിയുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ വിരിപ്പുകൃഷിയില്‍ ഏറിയ പങ്കും തുടക്കത്തില്‍ തന്നെ വെള്ളപ്പൊക്കത്തില്‍ നശിച്ചിരുന്നു. എന്നാല്‍, ഇത്തവണ ഇതുവരെ കൃഷിയ്ക്ക് അനുകൂലമായ സാഹചര്യമാണ്.

പുഞ്ച കൃഷിയെ അപേക്ഷിച്ച് കോട്ടയം ജില്ലയില്‍ ഈ സീസണില്‍ കൃഷിയിറക്കുന്നവരുടെ എണ്ണം കുറവാണ്. മണ്‍സൂണില്‍ കിഴക്കന്‍ വെള്ളത്തെ പ്രതിരോധിച്ചു കൃഷിയിറക്കാന്‍ ചെലവേറുമെന്നതാണു കാരണം. ഇവയെല്ലാം മറികടന്നു കൃഷിയിറക്കുന്നവര്‍ക്കാണു വളം ക്ഷാമം തിരിച്ചടിയാകുന്നത്. ഫാക്ടംഫോസ്, യൂറിയ തുടങ്ങിയ വളങ്ങളാണ് ആവശ്യാനുസരണം ലഭിക്കാത്തതെന്നു കര്‍ഷകര്‍ പറയുന്നു. യഥാസമയം വളം ഇട്ടില്ലെങ്കില്‍ ഉത്പാദനത്തെ ദോഷമായി ബാധിക്കും.

റെയില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ടു കോട്ടയത്തു റെയില്‍വേ സ്‌റ്റേഷനോടു ചേര്‍ന്ന വളം ഡിപ്പോ മാറ്റിയിരുന്നു. ഇതു കഴിഞ്ഞ മാസം അവസാനം പ്രവര്‍ത്തനം പുരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതോടെ, വളവുമായി എത്തുന്ന വാഗണുകള്‍ ഇതോടെ കൊല്ലത്താണ് വളം ഇറക്കുന്നത്. ഇതാണ് വളം ക്ഷാമത്തിന് കാരണമായി അധികൃത അനൗദ്യോഗികമായി പറയുന്ന കാരണം.

എറണാകുളത്തു നിന്നും കൊല്ലത്തു നിന്നും ലോറിയില്‍ എത്തിച്ചു വളം വില്‍ക്കുക പ്രായോഗികമല്ലെന്നു വ്യാപാരികള്‍ പറയുന്നു.നാമമാത്രമായ ലാഭമാണ് നിലവില്‍ ലഭിക്കുന്നതെന്നും ഇതു മുഴുവന്‍ വണ്ടിക്കൂലിയ്ക്കായി നല്‍കേണ്ടിവരുമെന്നാണു ഇവരുടെ വാദം. ഇതോടെയാണ് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. എന്നാല്‍, വിരിപ്പു കൃഷി കാലത്തെ വളത്തിന്റെ ലഭ്യത ഉറപ്പു വരുത്തുന്ന രീതിയില്‍ കൃഷിവകുപ്പ് മുന്നൊരുക്കങ്ങള്‍ നടത്താതിരുന്നതാണു പ്രതിസന്ധിക്കു കാരണമെന്നു കര്‍ഷകര്‍ പറയുന്നു.

കഴിഞ്ഞ രണ്ടു വര്‍ഷവും വിരിപ്പു കൃഷിയില്‍ ഭൂരിഭാഗവും വിത്തെറിഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ വെളത്തില്‍ മുങ്ങി നശിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ പുഞ്ചകൃഷിയും വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് െവെകിയാണ് ആരംഭിച്ചത്. വിത െവെകിയതു മൂലം പല പാടങ്ങളിലും കൃഷി ഉപേക്ഷിച്ചിരുന്നു. ഏപ്രില്‍, മെയ് മാസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ കൊയ്യാറായ നൂറുകണക്കിന് ഏക്കര്‍ പാടവും വെള്ളത്തില്‍ മുങ്ങിയിരുന്നു.

Back to top button
error: