KeralaNEWS

കാത്തിരിപ്പിന് വിരാമമാകുന്നു… ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍

നെടുങ്കണ്ടം: കാത്തിരിപ്പിന് വിരാമമാകുന്നു. സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജായ ഉടുമ്പന്‍ചോല ആയുര്‍വേദ മെഡിക്കല്‍ കോളേജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും. ഉടുമ്പന്‍ചോലയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനമായത്.
സംസ്ഥാനത്തെ ഏറ്റവും വലുതും നാലാമത്തേതുമായ ആയുര്‍വേദ മെഡിക്കല്‍ കോളേജ് ഉടുമ്പന്‍ചോലയില്‍ യാഥാര്‍ഥ്യമാകുന്നതിന്റെ ആദ്യഘട്ടമായി മെഡിക്കല്‍ കോളജിന്റെ ഭാഗമായ ആശുപത്രി ആറുമാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് കണ്ടെത്തി നല്‍കുന്ന കെട്ടിടത്തിലായിരിക്കും ആശുപത്രി താല്‍ക്കാലികമായി പ്രവര്‍ത്തനം ആരംഭിക്കുക.

തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജ് പ്രഫസര്‍ ഡോ. പി.െവെ.അന്‍സാരിയെ സ്‌പെഷ്യല്‍ ഓഫീസറായി കഴിഞ്ഞദിവസം സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണ് ഉടുമ്പന്‍ചോലയില്‍ അവലോകനയോഗം ചേര്‍ന്നത്. ആദ്യഘട്ടമായി ആശുപത്രി തുടങ്ങിയ ശേഷം, രണ്ടാംഘട്ടമായി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരംഭിക്കും. ജീവനക്കാരുടെ നിയമനം തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കുമെന്ന് ഉടുമ്പന്‍ചോല എം.എല്‍.എ എം.എം മണി പറഞ്ഞു.

പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നതിനായി എം.എല്‍.എ എം.എം മണി രക്ഷാധികാരിയായും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എന്‍ മോഹനന്‍ ചെയര്‍മാനായും, ഉടുമ്പന്‍ചോല പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സജികുമാര്‍ സെക്രട്ടറിയായും നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ, സേനാപതി, രാജാക്കാട്, രാജകുമാരി, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ അംഗങ്ങളുമായുള്ള വികസന സമിതിക്കും രൂപം നല്‍കി.

എം.എം.മണി എം.എല്‍.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജ് സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. പി.െവെ അന്‍സാരി, എക്‌സ്‌പെര്‍ട്ട് കമ്മറ്റി മെമ്പര്‍ ഡോ.സുനില്‍ ജോണ്‍, പ്ലാനിംഗ് ഓഫീസര്‍ ഷാനു രാജ്, വി.എന്‍ മോഹനന്‍, കെ.കെ സജികുമാര്‍, ആയുര്‍വേദ ആശുപത്രി വികസന സമിതി ചെയര്‍മാന്‍ എന്‍.പി സുനില്‍കുമാര്‍, ശാന്തന്‍പാറ പഞ്ചായത്ത് പ്രസിഡന്റ് ടി.ജെ െഷെന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ആശുപത്രിയ്ക്കായി താല്‍ക്കാലികമായി കണ്ടെത്തുന്ന സ്ഥലങ്ങളിലും സംഘം സന്ദര്‍ശനം നടത്തി.

ഒരാഴ്ചക്കുള്ളില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാനാണ് അവലോകന സമിതിയുടെ തീരുമാനം. 21 ഏക്കറില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ആയുര്‍വേദ മെഡിക്കല്‍ കോളജാണ് മാട്ടുത്താവളത്ത് സ്ഥാപിക്കാന്‍ അനുമതിയായിരിക്കുന്നത്. 400 കോടി രൂപയാണ് മൊത്തം ചെലവ് പ്രതീക്ഷിക്കുന്നത്. ഇടുക്കി ജില്ലയുടെ ആരോഗ്യരംഗത്ത് വന്‍ കുതിപ്പ് ഉണ്ടാക്കുന്ന പദ്ധതിയാണ് ആയുര്‍വ്വേദ മെഡിക്കല്‍ കോളജെന്ന് എം.എം മണി എം.എല്‍.എ പറഞ്ഞു.

Back to top button
error: