NEWS

പാനിപൂരി അഥവാ ഗോൾഗപ്പ;ഇന്ത്യക്കാരുടെ പ്രിയപ്പെട്ട സ്ട്രീറ്റ് ഫുഡ്

കാശ്മീർ മുതൽ കന്യാകുമാരി വരെ യാത്ര പോകുന്നവരുടെ പ്രിയപ്പെട്ട ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് അഥവാ സ്റ്റാർടർ എന്താണെന്ന് ചോദിച്ചാൽ പാനിപൂരി എന്നായിരിക്കും മിക്കവരുടെയും ഉത്തരം .വഴിയോര കച്ചവടക്കാരന്‍ കയ്യില്‍ വച്ചു തരുന്ന പുളിയും , മധുരവും , എരിവുമെല്ലാം നിറഞ്ഞ ആ കുഞ്ഞ് കുമിള ഇഷ്ടമല്ലാത്തവരായി ആരെങ്കിലുമുണ്ടോ? തിരക്കുള്ള ഒരു തെരുവ് നോക്കിയാൽ അവിടെ ഒരു പാനിപൂരി കട തീർച്ചയായും ഉണ്ടായിരിക്കും. പുതിയ ഭക്ഷണ പരീക്ഷണം എന്ന പേരിൽ പാനിപൂരി കഴിക്കുകയും പിന്നീട് ഈ വിഭവത്തിന്റെ കടുത്ത ആരാധകരാവുകയും ചെയ്തവർ നിരവധിയാണ്. കേരളത്തിന് ഇവ പരിചിതമായത് വളരെ കുറച്ച് നാളുകൾ കൊണ്ടാണ്.
പാനി പൂരി, ​ഗോൽ​ഗപ്പ എന്നിങ്ങനെ പലയിടങ്ങളിലായി പലപേരുകളിലറിയപ്പെടുന്ന സ്ട്രീറ്റ് ഫുഡിന് ലോകമെമ്പാടും ആരാധകരുണ്ട്. ഒരു നാണവും കൂടാതെ തെരുവിനു നടുവിൽ നിന്നു കഴിക്കുന്ന ധാരാളം ആളുകളെ വടക്കേ ഇന്ത്യയിലെ ഓരോ പ്രദേശത്തും നമുക്ക് കാണുവാൻ സാധിക്കും. അത്രയേറെ രൂചികരമായ വിഭവമാണ്  ഇത്.
ഉത്തരേന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ​ഗോൽ​ഗപ്പ. രാജ്യത്തിന്റെ മറ്റു ഭാ​ഗങ്ങളിൽ പാനി പൂരി, ഫുച്ച്ക, ​ഗപ്ഷപ് എന്നീ പേരുകളിലും ​ഗോൽ ​ഗപ്പ അറിയപ്പെടാറുണ്ട്.പാനിപൂരി കഴിക്കുമ്പോൾ തോന്നിയ പോലെ പിച്ചി കഴിക്കാൻ പറ്റില്ല. മുഴുവനായി ഒറ്റയടിക്ക് വായിലേക്ക് ഇടണം. ഇത്തിരി പുളിയും , മധുരവും , ഒപ്പം ചെറിയ എരിവുമുള്ള കുഞ്ഞൻ പൂരി നിങ്ങളുടെ രുചിമുകുളങ്ങളെ സാക്ഷാൽ കുബേരന്റെ ഭോജനശാലയിലേക്ക് എത്തിക്കും.
നോർത്ത് ഇന്ത്യൻ വിഭവം എന്നാണ് പേരെങ്കിലും ഇവയുടെ ഉത്ഭവം ഉത്തർപ്രദേശാണ്.മഹാരാഷ്ട്രയിൽ പാനിപൂരി എന്നാണെങ്കിൽ ഹരിയാനയിൽ ഇവയ്ക്ക് പേര് പാനി പതാശി എന്നാണ് . ഒഡീഷയിൽ  ഗുപ് ചുപ് എന്നും വിളിക്കുന്നു . ഇത്തരത്തിൽ നിരവധി പേരുകളുണ്ട് ഈ വിദ്വാന്. ഗോൽഗപ്പ എന്ന പേരാണ് നോർത്ത് ഇന്ത്യയിൽ കൂടുതൽ പ്രചാരം ലഭിച്ചത്.ഇന്ത്യയോട് അടുത്ത് കിടക്കുന്ന അയൽ രാജ്യങ്ങളിലും ഈ വിഭവം സുപരിചിതമാണ്. കച്ചോരി എന്ന നോർത്ത് ഇന്ത്യൻ വിഭവത്തിൽ നിന്നാണ് പാനിപൂരിയുടെ ഉത്ഭവമെന്നും പറയപ്പെടുന്നു. പാനിപൂരിയോട് സമാനമാണ് കച്ചോരിയുടെ രൂപവും.
ഒരു കുഞ്ഞൻ പന്തിന്റെ ആകൃതിയിലുള്ള മൊരിഞ്ഞ പൂരിയിലേക്ക് പുളിയുള്ള വെള്ളം ചേർക്കും അതാണ് പാനി. പ്രത്യേക രീതിയിലാണ് ഈ വെള്ളം തയ്യാറാക്കുന്നത്.ഈ പുളിവെള്ളത്തിൽ മുളക് പൊടി , ചാട്ട്, ഇമിലി ചട്നി അഥവ പുളി ചട്നി എന്നിവയുണ്ടാവും . ഇതിലേക്ക് നല്ലവണ്ണം വേവിച്ച് ഉടച്ച് ഉരുളക്കിഴങ്ങ്, വെള്ളകടല ചേർക്കും. പിന്നെ സവാള അരിഞ്ഞതും ചേർക്കുന്നു. അൽപ്പം മല്ലിയിലയും ചേർത്താൽ അടിപൊളി .
പൊതുവേ എരിവ്, പുളി എന്നിങ്ങനെ രണ്ട് ഫ്ളേവറുകളിലാണ് പാനിപൂരി ലഭിക്കുക. ചിലയിടങ്ങിൽ ഇതിലധികം ഫ്ളേവറുകളും ലഭിക്കും.ബേൽപൂരി,ദഹിപൂരി,സേവ് പൂരി തുടങ്ങി പാനിപൂരിയോട് സമാനമായ ചാട്ട് വിഭവങ്ങൾ ലഭ്യമാണ്. നേപ്പാളിൽ ലഭിക്കുന്ന ഫുച്ചക്ക,ഫുസ്ക്ക, പുസ്ക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന പാനിപൂരിയിൽ മസാല ചേർത്ത് വേവിച്ച ഉരുളക്കിഴങ്ങാണ് ധാരാളം ഇടുന്നത്. ഇതിലും സമാന രീതിയിൽ പുളിവെള്ളം ചേർത്താണ് കഴിക്കുന്നത്. ഈ വിഭവത്തിൽ എരിവാണ് മുന്നിട്ട് നിൽക്കുന്നത്
ഇൻസ്റ്റന്റ് പാനിപൂരി മിക്സ് ഇന്ന് വിപണിയിൽ ലഭ്യമാണ്. രുചിക്ക് അനുസരിച്ച് ചേരുവകൾ മാറ്റി പരീക്ഷിച്ചാൽ മാത്രം മതിയാവും. പാനിപൂരിയിൽ ടെക്വീല ഒഴിച്ച് കഴിക്കുന്ന വീഡിയോ അടുത്ത കാലത്ത് ശ്രദ്ധ നേടിയിരുന്നു. ഒരുപാട് മോഡേൺ പരീക്ഷണങ്ങളും ഇന്ന് പാനിപൂരിയിൽ നടക്കുന്നുണ്ട്.ചോക്ക്ളേറ്റ് ഒഴിച്ച് കഴിക്കുന്ന വീഡിയോയും പ്രചരിച്ചിരുന്നുവെങ്കിലും ഈ പരിക്ഷണത്തോട് പാനിപൂരി പ്രിയർ മുഖം തിരിച്ച് നിൽക്കുകയാണ് ചെയ്തത് .കൂണുകൾ മുളച്ച പോലെ പാനിപൂരി വിൽപ്പന എല്ലായിടത്തും ഉണ്ടെങ്കിലും ഇവ തയ്യാറാക്കുമ്പോൾ പാലിക്കേണ്ട അടിസ്ഥാന വൃത്തി പാലിക്കുന്നുണ്ടോ എന്നത് ചോദ്യ ചിഹ്നമാണ്. എങ്കിലും വൃത്തിയുള്ള സ്ഥലത്ത് നിന്ന് ഇവ വാങ്ങികഴിച്ചാൽ മറക്കാനാവത്ത രുചി അനുഭവം നിങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പാണ്.
 ഉരുളക്കിഴങ്ങ് വേവിച്ചതും , കഷ്ണങ്ങളാക്കിയ സവോളയും പുളിവെള്ളവുമൊക്കെ ഫിൽ ചെയ്തുള്ള പാനിപൂരി കിട്ടുന്ന സ്ഥലം തപ്പിപ്പിടിച്ച് പോകുന്നവരുണ്ട്.വടക്കേ ഇന്ത്യയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഗോള്‍ഗപ്പ അഥവാ പാനിപൂരി.മിനി പൂരിക്കുള്ളിൽ ആലു, കടല, റെത്ത ബൂന്ദി എന്നിവ ചേർത്ത് ഇംലി(പുളി) ചട്നിയിലോ , ഹരി ചട്നിയിലോ മുക്കി തണുത്ത പാനിയിൽ മുക്കിയെടുത്ത് പേപ്പർ പ്ലേറ്റിലേക്കെത്തുന്നു.ഇവ വ്യത്യസ്ത രുചിയാണ് നാവിൻ തുമ്പിൽ സൃഷ്ടിക്കുക. ഇപ്പോൾ കേരളത്തിലെ മിക്ക വഴിയരികിലും ഗോൾഗപ്പ കിട്ടും. 20 രൂപയ്ക്ക് സാധാരണമായി ആറ് പൂരികൾ കഴിക്കാം.രണ്ടുതരം പൂരികളാണുള്ളത്. ഒന്ന് ആട്ടയിലുണ്ടാക്കിയ പൂരി, രണ്ടാമത്തേത് റവകൊണ്ടുണ്ടാക്കിയതും.
വാൽക്കഷണം: യാത്രകളില്‍ ഭക്ഷണത്തിന്റെ ചിലവ് കുറയ്ക്കുവാനുള്ള ഏക വഴി സ്ട്രീറ്റ് ഫൂഡിനെ ആശ്രയിക്കുക എന്നതാണ്. വിശ്വസിക്കുവാന്‍ കഴിയും എന്നു നിങ്ങള്‍ക്കു തോന്നുന്നിടത്തു നിന്നും വൃത്തിയുള്ള ഇടങ്ങളില്‍ നിന്നും മാത്രം ഭക്ഷണം കഴിക്കുക.

Back to top button
error: