KeralaNEWS

സാർ ഞങ്ങൾ നന്ദി കെട്ടവരാണ്, ക്ഷമിക്കുക. കുടുംബശ്രീയുടെ അമരക്കാരൻ പടിയിറങ്ങുമ്പോൾ ഒരു ക്ഷമാപണക്കുറിപ്പ്: മാധ്യമ പ്രവർത്തകനും ന്യൂസ്‌ ഫോട്ടോഗ്രാഫറുമായ രവിശങ്കർ എഴുതുന്നു

   കേരളത്തിലെ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് ഐ.എ.എസ് ജൂൺ 30 ന് വിരമിച്ചു…!

ഇക്കാലത്ത് സ്വീപ്പർ മുതൽ ചീഫ് സെക്രട്ടറി വരെയുള്ള സർക്കാരുദ്യോഗസ്ഥർ അടുത്തൂൺ പറ്റി പിരിയുന്നത് വലിയ വാർത്തയൊന്നുമല്ല. പിരിയുന്ന ദിവസം വീട്ടിലും ഓഫീസിലും നടത്താറുള്ള മൈലാഞ്ചിക്കല്യാണം പോലുള്ള പതിവ് ചടങ്ങ് കഴിഞ്ഞാൽ പിന്നീട് അവരുടെ ഔദ്യോഗിക ജീവിതം ആരും ഓർമിക്കാറുമില്ല.

എല്ലാ മനുഷ്യനിർമ്മിത തത്വങ്ങൾക്കും നിയമങ്ങൾക്കും അതീതരായ ചിലരുണ്ടല്ലോ. അതിലൊരാളായിരുന്നു ടി.കെ.ജോസ് എന്ന മനുഷ്യൻ. വ്യത്യസ്തനായ ഒരു ഐ.എ.എസുകാരൻ.

പൗലോ കൊയ്‌ലോ എഴുതിയ പോലെ, ഔദ്യോഗിക ജീവിതകാലം മറ്റുള്ളവർ എക്കാലത്തും തിരിച്ചറിയും വിധം കേരളത്തിൽ വലിയൊരു പ്രസ്ഥാനം രൂപപ്പെടുത്തിയ വ്യക്തിയാണദ്ദേഹം.
പക്ഷേ ഔദ്യോഗിക പദവികളിൽ നിന്നും വിരമിച്ച ആ ഉദ്യോഗസ്ഥനെ കുറിച്ച് ഒരു രണ്ടു കോളം, ഒരു മിനിറ്റ് വാർത്ത പോലും നമ്മുടെ പത്ര, ദൃശ്യ മാധ്യമങ്ങളിൽ എവിടെയും ശ്രദ്ധയിൽ പെട്ടില്ല. മനസ്സിനെ വല്ലാതെ അസ്വസ്ഥതപ്പെടുത്തിയ ഒന്നായിരുന്നു അത്.

1990കളുടെ തുടക്കത്തിലെ ഒരു ദിവസം. കൊൽക്കത്തയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ആനന്ദ് ബസാർ പത്രികയുടെ ‘സൺ‌ഡേ’ക്ക് വേണ്ടി അദ്ദേഹത്തിൻ്റെ ഫോട്ടോ എടുക്കാനായി പോകുന്നു.. തിരുവനന്തപുരം വാൻട്രോസ് ജംഗ്ഷനിൽ പഴയ ഒളിമ്പിക്സ് അസോസിയേഷൻ കെട്ടിടത്തിന്റെ സൈഡിലെ ഇടവഴിയിൽ ഒരു ഇടുങ്ങിയ മുറിയിൽ (ആദ്യമായിട്ടും അവസാനമായിട്ടും ആണ് ഒരു ഐ എ എസ് ഉദ്യോഗസ്ഥനെ ഇത്രയും ചെറിയ, അസൗകര്യങ്ങൾ നിറഞ്ഞ ഒരു സ്ഥലത്ത് ഞാൻ കാണുന്നത്) ഇരിക്കുന്ന സുമുഖനായ ഒരു ഉദ്യോഗസ്ഥൻ. അതുവരെ അത്ര കേട്ടു പരിചയമില്ലാത്ത, അതും ഞാൻ ജനിച്ചു വളർന്ന മലപ്പുറം ജില്ലയിലെ സി.ഡി.എസ് എന്ന പരീക്ഷണം കേരളത്തിലെ എന്നല്ല, ഇന്ത്യയുടെ തന്നെ സമ്പൂർണ ദാരിദ്ര്യ നിർമ്മാർജ്ജനത്തിൻ്റെ മാതൃകയായി രൂപാന്തരപ്പെടുത്തുന്നതിനെക്കുറിച്ച് ഫീച്ചർ ചെയ്യാൻ വേണ്ടിയാണ് ചിത്രങ്ങൾ. അന്നാണ് ജോസ് സാറിന്റെ ഉള്ളിലെ പച്ചയായ മനുഷ്യനെ ഞാൻ അടുത്തറിയുന്നത്. ഇന്ന് ലോകം ശ്രദ്ധിക്കുന്ന മാതൃകയായി വളർന്ന കുടുംബശ്രീ പ്രസ്ഥാനത്തിന്റെ അമരക്കാരൻ. അതിന്റെ തുടക്കം മുതൽ ഒരു വർഷം മുൻപ് സംസ്ഥാന ആഭ്യന്തര സെക്രട്ടറി ആകുന്നത് വരെയും നേരിട്ടോ അല്ലാതെയോ അദ്ദേഹം കുടുംബശ്രീയുടെ ഭാഗമായിരുന്നു.
ജോസ് സാർ അല്ലെങ്കിൽ അത് പോലെ പാഷനേറ്റ് ആയ ഒരാൾക്ക് മാത്രമേ കുടുംബശ്രീയുടെ യഥാർത്ഥ അന്തസത്ത ഉൾക്കൊണ്ട്‌ അതിനെ നയിക്കാൻ പറ്റൂ എന്ന് പലപ്പോഴും അതിനെ അടുത്തു നിന്നും അകലെ നിന്നും നിരീക്ഷിക്കുമ്പോൾ തോന്നിയിട്ടുണ്ട്.

കുടുംബശ്രീയുടെ തുടക്കം മുതൽ 2007 വരെയുള്ള ശൈശവകാലത്തെ അമരക്കാരനായിരുന്നു ടി.കെ ജോസ്. മലപ്പുറം ജില്ലാ കളക്ടർ ആയിരിക്കുമ്പോൾ ആണ് ജോസ് സാറിനെ അടുത്തറിയുന്നത്. മലപ്പുറം ജില്ലയിലും ആലപ്പുഴ ജില്ലയിലും ചില പരീക്ഷണങ്ങളിലൂടെ തുടക്കമിട്ട സ്ത്രീകളുടെ കൂട്ടായ്മ ഇന്ന് കുടുംബശ്രീ എന്ന പേരിൽ ലോകത്തിന് തന്നെ മാതൃകയായി തീർന്നിരിക്കുന്നു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും സമാന മാതൃകകൾ തുടങ്ങണം എന്ന് പ്രഖ്യാപിച്ച കേന്ദ്ര സർക്കാരിനോ, ഇതുപോലൊന്ന് സ്ഥാപിക്കാനോ നടപ്പിലാക്കാനോ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്കോ കഴിഞ്ഞില്ല എന്നറിയുമ്പോഴാണ് ആ പ്രസ്ഥാനത്തിൻ്റെ മഹത്വം മനസിലാകുന്നത്.

കുടുംബശ്രീ ഇന്ന് എവിടെ എത്തി നിൽക്കുന്നു എന്ന് വിശദീകരിക്കേണ്ടതില്ല. ദാരിദ്ര്യ ലഘൂകരണം എന്ന ആദ്യ കാല ലക്ഷ്യത്തിനനുസരിച്ച് പാവപ്പെട്ടവനെ കണ്ടെത്താനുള്ള ക്ലേശ ഘടകങ്ങൾ തീരുമാനിച്ച്, പഞ്ചായത്തുകളുടെയും സന്നദ്ധ പ്രവർത്തകരുടേയും സഹായത്തോടെ അവരെ കണ്ടെത്തി അയൽക്കൂട്ടങ്ങൾ രൂപീകരിച്ച്, പരിശീലനങ്ങളിലൂടെ ശക്തിപ്പെടുത്തി, സമ്പാദ്യത്തിൽ നിന്നും ബാങ്ക് ലിങ്കേജ് വഴിയും വായ്പ ലഭ്യമാക്കി മൈക്രോ ഫിനാൻസിങ്ങിൻ്റെ ബാലപാഠങ്ങൾ പഠിപ്പിച്ച്, സർക്കാർ സഹായത്തോടെ ചെറുകിട സംരംഭങ്ങൾ തുടങ്ങി, അതോടൊപ്പം വിവിധ പദ്ധതികളുടെ നടത്തിപ്പുകാരാക്കി …… അങ്ങനെയങ്ങനെയാണ് കുടുംബശ്രീ വളർന്നത്. സ്ത്രീ ശാക്തീകരണത്തിന് ഈ പ്രസ്ഥാനത്തോളം സംഭാവന നൽകിയ മറ്റൊന്നില്ല തന്നെ. സ്ഥിരവരുമാനമില്ലാത്തവന് ഭവന വായ്പ നൽകാൻ ബാങ്കുകൾ മടിച്ചിരുന്ന 2004-‘5 കാലത്താണ് കുടുംബശ്രീ സി.ഡി.എസ് എഗ്രിമെൻ്റിൻ്റെ അടിസ്ഥാനത്തിൽ ഭവനശ്രീ വായ്പ നൽകി ഒരു ലക്ഷത്തിലധികം പേർക്ക് വീട് നൽകിയയത്. (40000 രൂപ വായ്പ, മാസം 480 രൂപ തിരിച്ചടവ്.10000 രൂപ സബ്സിഡി കിട്ടിയാൽ 380 രൂപ അടവ് എന്നായിരുന്നു പദ്ധതി.) സ്ത്രീകൾക്കു മാത്രമല്ല കുടുംബങ്ങളിലെ യുവാക്കൾക്കും തൊഴിൽ പരിശീലനവും സബ്സിഡിയും നൽകി. ഹോട്ടലും കാൻ്റീനും ഉണ്ണിയപ്പവും പശുവും ആടും മുയലും കൂട്ടുകൃഷിയും മാത്രമല്ല, ന്യൂട്രിമിക്സ് യൂണിറ്റുകളും വനിതാ കെട്ടിട നിർമ്മാണ യൂണിറ്റുകളും കുടുംബശ്രീ കടകളും, ഡ്രൈവിംഗ് സ്കൂളുകൾ വരെയും അന്ന് നിലവിൽ വന്നു.
സ്കൂളുകളിൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നതിൻ്റെ തുടക്കത്തിൽ കുടുംബശ്രീ IT@ സ്കൂൾ യൂണിറ്റുകൾ പലയിടത്തും പ്രവർത്തിച്ചു. പല തെരഞ്ഞെടുപ്പുകളിലും വോട്ടർ പട്ടിക തയ്യാറാക്കിയത് ഈ യൂണിറ്റുകൾ ആയിരുന്നു. ഭിന്ന ശേഷിക്കാർക്കായുള്ള ബഡ്സ് സ്കൂളുകൾ തുടങ്ങിയതും ഇന്നും നടത്തുന്നതും കുടുംബശ്രീ പ്രവർത്തകരാണ്.

കുട്ടികൾക്കായി ബാലസഭയും അവയുടെ ജില്ലാ- സംസ്ഥാന സംഗമങ്ങളും അന്നു നടത്തിയിരുന്നു.
ബാലസഭാ സംഗമത്തിന് വരുന്ന കുട്ടികൾ സംഗമ ദിവസങ്ങളിൽ താമസിക്കുന്നത് ഹോസ്റ്റലിലോ ലോഡ്ജിലോ ആയിരുന്നില്ല. മറിച്ച് സംഗമം നടക്കുന്ന പ്രദേശത്തിനടുത്ത കുടുംബശ്രീ കുടുംബങ്ങളിലെ ഒരു കൂട്ടുകാരൻ്റെയോ കൂട്ടുകാരിയുടേയോ വീട്ടിലായിരുന്നു. ആ കുടുംബത്തിൻ്റെ മാത്രമല്ല ,ആ വാർഡിലെ മുഴുവൻ പ്രവർത്തകരുടേയും കരുതലായിരുന്നു അവരുടെ സുരക്ഷ . മതിൽക്കെട്ടുകൾക്കപ്പുറത്തെ ആ ബന്ധങ്ങൾ എത്രയോ കാലം പിന്നെയും തുടർന്നു പോന്നു.

ഓഫീസ് സമയത്തിനപ്പുറം സമൂഹത്തിലിറങ്ങി പണിയെടുക്കാൻ തയ്യാറുള്ള കുറച്ച് ഉദ്യോഗസ്ഥരായിരുന്നു ഇതിനൊക്കെ ചുക്കാൻ പിടിച്ചത്. ജില്ലാ തലത്തിൽ കോ-ഓർഡിനേറ്റർ അടക്കം 5-6 പേർ, പഞ്ചായത്തിൽ സ്ഥിരം ചുമതലകൾക്ക് പുറമേ അധിക ചുമതല വഹിക്കുന്ന ഒരു ചാർജ് ഓഫീസർ- ഈ ഉദ്യോഗസ്ഥ സംവിധാനം അയൽക്കൂട്ട രൂപീകരണം മുതൽ തൊഴിൽ യൂണിറ്റുകൾ സ്ഥാപിക്കൽ വരെ നടത്തിപ്പോന്നു.

വണ്ടിക്കൂലിക്ക് പോലും തികയാത്ത ഓണറേറിയം വാങ്ങി കുടുംബശ്രീ പടുത്തുയർത്താൻ കഷ്ടപ്പെട്ട സി.ഡി.എസ് പ്രസിഡണ്ടുമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേർന്ന ഒരു ടീം സംസ്ഥാനത്തെമ്പാടും ഉണ്ടാക്കിയെടുത്തു എന്നതാണ് ജോസ് സാറിൻ്റെ മാഹാത്മ്യം. അതിനായി രാപ്പകലില്ലാതെ ജോലി ചെയ്തും, കേരളം മുഴുവൻ യാത്ര ചെയ്തും, രാഷ്ട്രീയ നേതൃത്വങ്ങളെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയും ബാങ്കുകാരോട് വിലപേശിയും പരിശീലനത്തിനും സബ്സിഡിക്കും ഫണ്ട് വാങ്ങിയും ടീമംഗങ്ങളെ കർശനമായി നിരീക്ഷിച്ചും നിത്യമെന്നോണം റിവ്യൂ നടത്തിയും അദ്ദേഹം വർഷങ്ങളോളം കുടുംബശ്രീ മിഷനെ നയിച്ചു. മികച്ച വികസന മാതൃകക്കുള്ള ഐക്യരാഷ്ട്രസഭയുടെ പുരസ്കാരം ലഭിച്ചതോടെ കുടുംബശ്രീ മാതൃക ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

അദ്ദേഹത്തോടൊപ്പം മലപ്പുറം ജില്ലാ മിഷൻ ടീമിൽ ജോലി ചെയ്ത എന്റെ അടുത്ത സുഹൃത്തായ ഡോക്ടർ നൗഷാദ് അലിയുടെ കുറെയേറെ വരികൾ ഞാൻ കടമെടുത്താണ് ഈ കുറിപ്പ് തയ്യാറാക്കുന്നത്. ജോസ് സാറിനോടൊപ്പം ജോലി ചെയ്ത കാലം തന്റെ ജീവിതത്തിലെ ഒരു ഭാഗ്യമായി കാണുന്ന നൗഷാദിനെ പോലെ ആയിരങ്ങൾ നമുക്കിടയിൽ ഉണ്ടാകും. പത്ത് – അഞ്ചു മണി സർക്കാർ ഉദ്യോഗമായിരുന്നില്ല അന്നത്തേത്. മറിച്ച് പകൽ പഞ്ചായത്തുകളിലോട്ടം, രാത്രി ഓഫീസ് ജോലികൾ, പുറമേ തൊഴിൽ പരിശീലനത്തിന് എസ്കോർട്ട് പോകൽ, മൃഗ സംരക്ഷണ വിഷയങ്ങളിൽ പരിശീലനം നൽകൽ എന്നിങ്ങനെ എന്നും എപ്പോഴും ഉത്തരവാദിത്തമുള്ള കാലമായിരുന്നു അത്.
മിഷൻ (ദൗത്യം ) മോഡിൽ ജോലി ചെയ്തിരുന്ന, അഥവാ ചെയ്യിപ്പിച്ചിരുന്ന കാലം. ജോലിയെടുപ്പിക്കൽ മാത്രമായിരുന്നില്ല ജോസ് സാറിൻ്റെ ശീലം. ടീമംഗങ്ങളുടെ വ്യക്തിപരമായ വളർച്ചയും ഫോക്കസ് ഏരിയ ആയിരുന്നു. എല്ലാ മാസവും നടക്കുന്ന റിവ്യൂ യോഗങ്ങളിൽ പുസ്തകങ്ങൾ വാങ്ങലും വായിക്കലും നിർബന്ധമായിരുന്നു. മാൻകാച്ചിംഗ് പോലുള്ള എച്ച്.ആർ പരിശീലനങ്ങളും, താൽപര്യമുള്ള വിഷയങ്ങളിൽ ഇതര സംസ്ഥാന പരിശീലനങ്ങളും വേണ്ടവർക്ക് ലഭിച്ചിരുന്നു. ഒരേയൊരു നിബന്ധന മാത്രം, 100 ശതമാനം സമയവും നിങ്ങൾ കുടുംബശ്രീ പ്രവർത്തകനായിരിക്കണം.

കുടുംബശ്രീ ഇരുപത്തഞ്ച് വർഷം പിന്നിട്ട് പല വഴികളിലേക്ക് വ്യാപിച്ച്, പുതിയ ലക്ഷ്യങ്ങളിൽ കണ്ണുനട്ട് കുതിക്കുമ്പോൾ ഒരു തിരിഞ്ഞുനോട്ടവും സ്വയം വിശകലനവും ആവശ്യമുണ്ട് എന്ന് പഴയൊരു കുടുംബശ്രീക്കാരനെന്ന നിലയിൽ എനിക്ക് തോന്നുന്നു എന്ന് നൗഷാദ് പറയുന്നത് ഉള്ളിന്റെ ഉള്ളിൽ നിന്നാണ്.

കുടുംബശ്രീ എന്ന പ്രസ്ഥാനം കേരളത്തിലെ സ്ത്രീകളുടെ, കുടുംബങ്ങളുടെ അന്തസ്സും അഭിജാത്യവും ഉയർത്തി പിടിക്കുകയും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുകയും മാത്രമല്ല ജനകീയ ആസൂത്രണ പ്രസ്ഥാനത്തെക്കാൾ കേരള സമൂഹത്തിൽ ശാന്തിയും സമാധാനവും ഐശ്വര്യവും കുറെയൊക്കെ പ്രവർത്തികമാക്കാനും ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ സമൂഹത്തിൽ, തദ്ദേശ സ്വയംഭരണ അധികാര സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ പ്രതിനിധികൾക്ക് മികച്ച രീതിയിൽ ഭരണനിർവ്വഹണം നടത്താനും സഹായിച്ചു. ഈ നിലയിൽ വിലയിരുത്തുമ്പോൾ മാത്രമേ ടി കെ ജോസ് എന്ന ഉദ്യോഗസ്ഥന്റെ ദീർഘ ദൃഷ്ടിയുടെ ആഴം മനസ്സിലാക്കാൻ കഴിയൂ. സ്ത്രീ അടുക്കളകളിൽ തളച്ചിടേണ്ടളവല്ല, മറിച്ച് സമൂഹത്തിന്റെ കരുത്തും വിളക്കും ആവേണ്ടവളാണ് എന്ന തിരിച്ചറിവ് അവർക്ക് നൽകുകയും അത് ഒറ്റ തിരിഞ്ഞുള്ള പ്രവർത്തനം കൊണ്ടല്ല, മറിച്ച് കൂട്ടായ്മയിലൂടെ മാത്രമേ സാധ്യമാകൂ എന്ന വസ്തുത കൂടി അദ്ദേഹത്തിന് തുടക്കകാലത്ത് ഉണ്ടായത് കൊണ്ടാണ് കുടുംബശ്രീ ഇന്നത്തെ നിലയിലേക്ക് രൂപാന്തരം പ്രാപിച്ചത്.

ഒരു ഐ എ എസ് ഓഫീസറുടെ യാതൊരു ജാടകളുമില്ലാതെയാണ് ജോസ് സാർ എല്ലാവരോടും പെരുമാറിയത്. സഹജീവി സ്നേഹവും കരുതലും എപ്പോഴും കൂടെ കൊണ്ട് നടന്ന സൗമ്യനായ ഉദ്യോഗസ്ഥൻ. തന്റെ കഴിവ് സമൂഹ നന്മക്കായി ഉപയോഗിക്കാൻ തീരുമാനിച്ചുറച്ച ഉദ്യോഗസ്ഥൻ ആയിരുന്നു അദ്ദേഹം എന്ന് നിസ്സംശയം പറയാനാകുന്നത് കുടുംബശ്രീ എന്ന പ്രസ്ഥാനത്തിനായി അദ്ദേഹം ഇട്ട അതിശക്തമായ അടിത്തറ എന്ത് മാത്രം പ്രാധാന്യമർഹിക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ ആണ്.

എന്നാൽ നിർഭാഗ്യം എന്ന് പറയട്ടെ, കുടുംബശ്രീയുടെ ചരിത്രം പറയുമ്പോൾ അതിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഒരു വരി പോലും ആ മനുഷ്യനെ കുറിച്ചില്ല. അല്ലെങ്കിലും ശില്പം പണി കഴിച്ചാൽ പിന്നെ ശില്പി പടിക്കുപുറത്തല്ലേ…?

അതെ അവസ്ഥ തന്നെയാണ് അദ്ദേഹം വിരമിക്കുമ്പോഴും കാണാനായത്. മുഖ്യധാര മാധ്യമങ്ങൾ ഒന്നും, ആധുനിക കേരളത്തിന്റെ ചരിത്രത്തിൽ വെള്ളി വരകളാൽ ആലേഖനം ചെയ്യേണ്ട ഒരു പേരായിരുന്നു ടി കെ ജോസ് ഐ എ എസ് എന്ന് അറിഞ്ഞത് പോലുമില്ല. ഒരു സിനിമയിൽ മാത്രം അഭിനയിച്ച നായിക, നായകന്മാർക്ക് മാറ്റിവെക്കുന്ന പത്രതാളുകളെക്കാൾ, ടെലിവിഷൻ സമയത്തെക്കാൾ പ്രാധാന്യം കൊടുക്കേണ്ട ഒരാളാണ് നീണ്ട കാലത്തെ നിസ്തുല സേവനത്തിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. ഇനിയെന്തെങ്കിലും പദവികൾ അദ്ദേഹത്തെ തേടി വരുമോ എന്നെനിക്കറിയില്ല. വന്നാലും അതൊന്നും സ്വീകരിക്കാതെ താൻ ജനിച്ചു വളർന്ന മണ്ണിലേക്ക് നഗ്ന പാദനായി കൈകോട്ടും ആയി കിളക്കാൻ ഇറങ്ങാനായിരിക്കും ജോസ് സാറിലെ മനുഷ്യൻ ഇഷ്ടപ്പെടുന്നത് എന്നാണ് തോനുന്നത്.

ആരവഗണിച്ചാലും ശരി ഇല്ലെങ്കിലും ശരി, ടി.കെ. ജോസ് ഐ.എ.എസ് എന്ന ദന്തഗോപുരവാസിയല്ലാത്ത ഒരു ഓഫീസർ റിട്ടയർ ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ സർക്കാർ സർവീസിനെ അടയാളപ്പെടുത്താൻ ഇനിയും എത്രയോ കാലം കുടുംബശ്രീ നമ്മോടൊപ്പം ഉണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല.

ഒരു കാര്യം കൂടി ജോസ് സാറിനെ കുറിച്ച് പറയാതിരുന്നാൽ ഈ കുറിപ്പ് പൂർണ്ണമാകില്ല.
എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ റോയി മാത്യു ഒരിക്കൽ അതിനെ കുറിച്ച് ഒരു സ്റ്റോറി ചെയ്തത് ഓർക്കുന്നു. പാവപ്പെട്ട ഒരു പാട് സ്ത്രീകൾക്ക് സ്വന്തം സാലറി സർട്ടിഫിക്കറ്റ് വെച്ച് വായ്‌പ എടുക്കാൻ സഹായിച്ചതായി അന്ന് റോയി ANIക്ക് വേണ്ടി വിഷ്യൽ സ്റ്റോറി ചെയ്തിട്ടുണ്ട്. എന്റെ ഒരടുത്ത സുഹൃത്തും കേരളത്തിന്റെ ആദ്യത്തെ ഐ ടി നയത്തിന്റെ അടക്കം കരട് രൂപരേഖ തയ്യാറാക്കുകയും ചെയ്ത കേരളത്തിലെ ആദ്യത്തെ ഐ ടി സംരംഭകനായ ഇടുക്കിക്കാരനായ ഒരു സുഹൃത്തിന് ഒരു വലിയ തുക സ്വന്തം ജാമ്യത്തിൽ ബാങ്കിൽ നിന്ന് തരപ്പെടുത്തുകയും ഒടുവിൽ നിർഭാഗ്യവശാൽ അതിന്റെ മുഴുവൻ ബാധ്യതയും സ്വയം ഏറ്റെടുക്കുകയും ചെയ്ത ഒരത്യപൂർവ്വ മനുഷ്യനാണ് ജോസ് സാർ. എല്ലാ അർത്ഥത്തിലും മനുഷ്യസ്നേഹിയാണ് അദ്ദേഹം.

നന്ദി ജോസ് സാർ. ഇത്രയും കാലം സ്വന്തം മനസാക്ഷിയെ പണയപ്പെടുത്താതെ സ്വന്തം സ്വത്വം ഉയർത്തി പിടിച്ചും ഇവിടെ സർക്കാർ സേവനം ചെയ്യാം എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തിയതിന്. ചെറിയ ചില വിട്ടുവീഴ്ചകൾ ചെയ്തിരുന്നെങ്കിൽ പോലും ഇനിയും ഉന്നത പദവികൾ അലങ്കരിക്കാൻ കഴിയും എന്നറിയാമായിട്ടും അതിനൊന്നും തുനിയാതെ നട്ടെല്ലോടെ, അഭിമാനത്തോടെ, അന്തസ്സോടെ, തന്റെ ദൗത്യനിർവ്വഹണം പൂർത്തിയാക്കിയതിന്. അഴിമതിയുടെയും സ്വജന പക്ഷപതിത്വത്തിന്റെയും കറ പുരളാതെ ഏറ്റെടുത്ത ജോലി പൂർത്തിയാക്കി സംതൃപ്തിയോടെ അധികാരത്തിന്റെ പടിക്കെട്ടുകളിൽ നിന്ന് വേലിക്കെട്ടുകൾ ഇല്ലാത്ത ലോകത്തേക്ക് ഇറങ്ങി വരുന്നതിന്.

ഇനിയുള്ള നാളുകൾ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ആയിരിക്കട്ടെ എന്നാശംസിക്കുന്നു. ആയുരാരോഗ്യ സൗഖ്യം നേരുന്നു.
സ്നേഹത്തോടെ,
രവിശങ്കർ

Back to top button
error: