KeralaNEWS

ഫോട്ടോ എടുക്കുന്നതിനിടെ പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനേഴുകാരനെ കണ്ടെത്താനായില്ല; തിരച്ചില്‍ നിര്‍ത്തിവച്ചു

കോഴിക്കോട്: ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ പതങ്കയം വെള്ളച്ചാട്ടത്തില്‍ വീണ പതിനേഴുകാരനെ കണ്ടെത്താനായില്ല. ചാത്തമംഗലം മലയമ്മ സ്വദേശി ഹുസ്‌നി (17 )ആണ് ഒഴുക്കില്‍പ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്കടുത്തുള്ള പതങ്കയത്താണ് സംഭവം. നാട്ടുകാരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും വെളിച്ചക്കുറവും മഴയും തടസമായതോടെ ഇന്നത്തെ തിരച്ചില്‍ താത്കാലികമായി നിര്‍ത്തിവച്ചു.

കാണാതായ ഹുസ്‌നി മുബാറക്കും സുഹൃത്തായ റംഷീദ് സല്‍ഫീക്കറും കെ എല്‍ 57 എസ് 6203 നമ്പര്‍ സ്‌കൂട്ടറില്‍ വൈകിട്ട് 5 മണിക്കാണ് വെള്ളച്ചാട്ടം കാണാന്‍ പതങ്കയത്ത് എത്തിയത്. ഫോട്ടോയെടുക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. പുഴക്കരയിലെ പാറയില്‍ നിന്നും റംഷീദ് ഹുസ്‌നിയുടെ ഫോട്ടോ എടുക്കുമ്പോള്‍ കാല്‍ വഴുതി പുഴയില്‍ വീണതാണെന്നാണ് റംഷീദും പറഞ്ഞത്.

കാണാതായ കുട്ടിക്കായുള്ള തിരച്ചില്‍ നാളെ രാവിലെ എട്ടുമണിക്ക് വീണ്ടും ആരംഭിക്കുമെന്ന് കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. പൊലീസും ഫയര്‍ ആന്റ് റെസ്‌ക്യു ഫോഴ്‌സും സന്നദ്ധ പ്രവര്‍ത്തകരും തെരച്ചലില്‍ പങ്കെടുക്കും.

Back to top button
error: