NEWS

കനത്ത കാറ്റ്; കൊല്ലത്ത് വ്യാപകനാശനഷ്ടം

കൊല്ലം: ശക്തമായ മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ ജില്ലയില്‍ വ്യാപകനാശനഷ്ടം.കൊല്ലം, പത്തനാപുരം താലൂക്കിലായി രണ്ടു വീട് ഭാഗികമായി തകര്‍ന്നു.മരങ്ങൾ വീണ് പലയിടത്തും ഗതാഗതവും സ്തംഭിച്ചിട്ടുണ്ട്.
 
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പലയിടത്തും കഴിഞ്ഞ രണ്ടു ദിവസമായി അതിശക്തമായ കാറ്റാണ് വീശുന്നത്.വരും ദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.

കടല്‍കയറ്റം രൂക്ഷമായതോടെ കൊല്ലം ബീച്ച്‌ അടച്ചു.കഴിഞ്ഞദിവസം അഴീക്കല്‍ ബീച്ചും അടച്ചിരുന്നു. സന്ദര്‍ശകരെ ലൈഫ് ഗാര്‍ഡും പൊലീസും ചേര്‍ന്ന് തിരിച്ചയച്ചു. അഴീക്കലില്‍ തീരം പൂര്‍ണമായും കടലെടുത്ത നിലയിലാണ്. അപകടമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് പൊലീസ് നിരീക്ഷണവും ശക്തമാക്കി. ചെറിയഴീക്കലിലും കടല്‍കയറ്റം രൂക്ഷമാണ്.

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള-, ലക്ഷദ്വീപ്, -കര്‍ണാടക തീരങ്ങളില്‍ ഏഴുവരെ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കാനും മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

 

 

ബീച്ചുകളിലേക്കുള്ള യാത്രയും കടലില്‍ ഇറങ്ങുന്നതും പൂര്‍ണമായും ഒഴിവാക്കാനും അധികൃതര്‍ നിര്‍ദേശിച്ചു.ഇന്നലെ വൈകിട്ട് കോട്ടയത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ മരം വീണ് തകർന്നിരുന്നു.

Back to top button
error: