KeralaNEWS

രാഹുലിന്‍െ്‌റ ഓഫീസ് ആക്രമണം: ഗാന്ധി ഫോട്ടോ തകര്‍ത്തത് എസ്.എഫ്.ഐ. അല്ല; പോലീസ് റിപ്പോര്‍ട്ട് നിയമസഭയില്‍

തിരുവനന്തപുരം: വയനാട് എം പി രാഹുല്‍ഗാന്ധിയുടെ കല്‍പറ്റ ഓഫിസില്‍ എസ്എഫ്‌ഐ ആക്രമണവുമായി ബന്ധപ്പെട്ട് മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകര്‍ത്തത് എസ് എഫ് ഐ അല്ലെന്ന് പൊലീസ് റിപ്പോര്‍ട്ട് സഭയില്‍ അവതരിപ്പിച്ച് മുഖ്യമന്ത്രി. എസ് എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായ ശേഷം അവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എത്തുമ്പോള്‍ ഒപ്പമുണ്ടായിരുന്ന പൊലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കി വയനാട് എസ് പി നല്‍കിയ റിപ്പോര്‍ട്ട് ആണ് മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി നല്‍കിയത്.

24.06.2022 ന് വയനാട് എം.പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.

ഈ കേസിന്റെ അന്വേഷണത്തില്‍ 24.6.2022 ന് വൈകുന്നേരം 3.54 ഓടെ എം.പി.യുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫീസില്‍ നിന്നും പുറത്താക്കിയിരുന്നു.അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാന ത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടിവി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.

വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്.തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത് വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ട്- എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ട്. ഇതും അന്വേഷിച്ച് വരികയാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു

രാഹുല്‍ ഗാന്ധി എം പിയുടെ ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട് ഗാന്ധി ഫോട്ടോ തകര്‍ത്ത സംഭവം വി. ജോയ് എം എല്‍ എ ആണ് സഭയില്‍ സബ്മിഷന്‍ ആയി ഉന്നയിച്ചത്. കോണ്‍ഗ്രസ് യുഡിഎഫ് പ്രവര്‍ത്തകരെ പ്രതിക്കൂട്ടിലാക്കുന്ന പൊലീസ് റിപ്പോര്‍ട്ട് സഭയില്‍ വായിച്ചപ്പോള്‍ പ്രതിപക്ഷം പ്രതിഷേധത്തിനൊന്നും മുതിര്‍ന്നില്ലെന്നതും ശ്രദ്ധേയമായി.

Back to top button
error: