KeralaNEWS

ഏത് നിമിഷവും കൊല്ലപ്പെടും, ഭീഷണിപ്പെടുത്തിയയാള്‍ ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞെന്ന് സ്വപ്ന

തിരുവനന്തപുരം: തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വര്‍ണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. ”താനും കുടുംബവും ഏത് നിമിഷവും കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. നേരത്തെ നെറ്റ് കോളുകള്‍ വഴിയായിരുന്നു ഭീഷണി സന്ദേശം വന്നിരുന്നത്.എന്നാലിപ്പോള്‍ വിളിക്കുന്നയാള്‍ പേരും വിലാസവും പറഞ്ഞാണ് ഭീഷണിപ്പെടുത്തുന്നത്. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഫോണ്‍ സന്ദേശങ്ങളടക്കം ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുന്‍ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകള്‍ വരുന്നതെന്ന് സ്വപ്ന വ്യക്തമാക്കി. ഭീഷണി സന്ദേശങ്ങള്‍ക്ക് തെളിവായി ഫോണ്‍ കോളുകളുടെ റെക്കോഡിംഗുകളും സ്വപ്ന പുറത്ത് വിട്ടു. മകനാണ് ആദ്യത്തെ ഫോണ്‍ കോളെടുത്തിരുന്നത്. ആ കോളില്‍ കെ ടി ജലീല്‍ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നാണ് വിളിച്ച പെരിന്തല്‍മണ്ണ സ്വദേശി നൗഫല്‍ എന്നയാള്‍ പറഞ്ഞത്. മരട് അനീഷിന്റെ പേരിലും ഭീഷണി സന്ദേശം വന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

‘ഇഡിയുടെ അന്വേഷണം തടസപ്പെടുത്താനാണ് ഈ ഭീഷണിയെന്നാണ് മനസിലാകുന്നത്. ഗൂഢാലോചന കേസില്‍ ക്രൈം ബ്രാഞ്ച് വിളിപ്പിച്ചെങ്കിലും പോകാന്‍ സാധിച്ചിട്ടില്ല. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തോട് സഹകരിക്കും. ഇഡി അന്വേഷണം നടക്കുന്നതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹാജരാകാന്‍ സാധിക്കാത്തത്. ഇഡി അന്വേഷണം തടസപ്പെടുത്താനാണ് ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നതെന്നും സ്വപ്ന പറഞ്ഞു.

Back to top button
error: