BusinessTRENDING

സിയാലിന്റെ ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം വന്‍ ഹിറ്റ്!; 3 ദിവസം, കൊച്ചിയിലെത്തി വിമാനങ്ങള്‍ നിറച്ചത് 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം

ഠ കൊച്ചിയിലെ സൗകര്യം വിനിയോഗിച്ച് രാജ്യാന്തര വ്യോമപാതയിലെ വിമാനങ്ങള്‍

കൊച്ചി: കൊച്ചിക്ക് സമീപത്തുകൂടിയുള്ള രാജ്യാന്തര വ്യോമപാതകളിലെ വിമാനങ്ങള്‍ക്ക്, യാത്രാമധ്യേ കൊച്ചിയിലിറങ്ങി ഇന്ധനം നിറയ്ക്കാന്‍ സിയാല്‍ ഏര്‍പ്പെടുത്തിയ ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം വന്‍ വിജയം. സിയാലിന്റെ ചരിത്രത്തില്‍ ആദ്യമായി ഏര്‍പ്പെടുത്തിയ ഈ സംവിധാനം മൂന്നുദിവസത്തിനുള്ളില്‍ ഒമ്പത് വിമാനങ്ങളാണ് പ്രയോജനപ്പെടുത്തിയത്. സമീപ റൂട്ടുകളില്‍ പറന്ന ഈ വിമാനങ്ങള്‍ 4.75 ലക്ഷം ലിറ്റര്‍ ഇന്ധനം കൊച്ചിയില്‍നിന്ന് നിറച്ചു.

ലാന്‍ഡിങ് ഫീ ഉള്‍പ്പെടെ ഈടാക്കുന്നതിനാല്‍ സിയാലിന്റെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും കൊച്ചിയുടെ ഇന്ധനവിതരണത്തില്‍ പുരോഗതിയുണ്ടാക്കാനും ടെക്നിക്കല്‍ ലാന്‍ഡിങ് സംവിധാനം ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ 29 മുതലുള്ള 3 ദിവസം മാത്രം ശ്രീലങ്കന്‍ എയര്‍െലെന്‍സിന്റെ കൊളംബോ-ലണ്ടന്‍, കൊളംബോ-ഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ-ഷാര്‍ജ വിമാനങ്ങള്‍, എയര്‍ അറേബ്യയുടെ കൊളംബോ-ഷാര്‍ജ സര്‍വീസ്, ജസീറയുടെ കൊളംബോ-കുെവെറ്റ് സര്‍വീസ് എന്നിവയുള്‍പ്പെടെ ഒമ്പത് വിമാനങ്ങള്‍ യാത്രാമധ്യേ കൊച്ചിയില്‍ ഇറക്കുകയും ഇന്ധനം സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്.

ശ്രീലങ്കയിലെ ഇന്ധന പ്രതിസന്ധിയെത്തുടര്‍ന്ന് ചില വിമാനക്കമ്പനികള്‍ സമീപിച്ചതോടെയാണ് ഈ സാധ്യതയിലേക്ക് സിയാല്‍ കടന്നത്. ഏറ്റവും കുറഞ്ഞ ടേണ്‍ എറൗണ്ട് സമയത്തില്‍ വിമാനത്തില്‍ ഇന്ധനം നിറച്ച് വീണ്ടും സര്‍വീസ് നടത്തുക, കൊച്ചി വിമാനത്താവളത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിനും ട്രാഫിക്കിനും തടസം നേരിടാതെ നോക്കുക എന്നിവയായിരുന്നു വെല്ലുവിളി. എന്നാല്‍ ഇത് പ്രായോഗികമായി നടപ്പിലാക്കാന്‍ സിയാലനായി. ഇത്തരമൊരു സാധ്യത മുന്നില്‍കണ്ട് വിമാന ഇന്ധന െഹെഡ്രന്റ് സംവിധാനങ്ങളും പരമാവധി കാര്യക്ഷമമായി ഉപയോഗിക്കാന്‍ സിയാല്‍ പദ്ധതി തയാറാക്കിയിരുന്നു.

രാജ്യാന്തര എയര്‍െലെന്‍സുകള്‍ ഇത്തരമൊരു സാധ്യത ആരാഞ്ഞപ്പോള്‍ത്തന്നെ കൃത്യമായി ഇടപെടാനും അവരുമായി ബന്ധപ്പെടാനും സിയാലിന് കഴിഞ്ഞതായി മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സാധാരണ സര്‍വീസുകളില്‍നിന്ന് നേടുന്നതിനേക്കാള്‍ വരുമാനം ടെക്നിക്കല്‍ ലാന്‍ഡിങ്ങിലൂടെ നേടുന്ന വിമാനത്താവളങ്ങളുമുണ്ട്. പദ്ധതി വിജയിച്ചതോടെ സിയാലിനും മികച്ച വരുമാനം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും സുഹാസ് പറഞ്ഞു.

Back to top button
error: