KeralaNEWS

എന്‍െ്‌റ മകള്‍ മരിച്ചശേഷമാണോ മുറിവിന്റെ ആഴമളക്കേണ്ടത്”; ഡി.എം.ഒയുടെ പ്രസ്താവനയ്ക്ക് എതിരേ ശ്രീലക്ഷ്മിയുടെ പിതാവ്

തെരുവുനായയെയാണ് അയല്‍വാസി വീട്ടില്‍ വളര്‍ത്തിയിരുന്നതെന്നു റിപ്പോര്‍ട്ട്

പാലക്കാട്: പ്രതിരോധ വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേറ്റ് കോളജ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ആഴത്തില്‍ മുറിവേറ്റതാകാം പ്രതിരോധ വാക്സിന്‍ എടുത്തിട്ടും പേവിഷബാധയേല്‍ക്കാന്‍ കാരണമെന്ന ഡി.എം.ഒയുടെ പ്രസ്താവനയ്‌ക്കെതിരേ മരിച്ച ശ്രീലക്ഷ്മിയുടെ കുടുംബം രംഗത്ത്.

മകള്‍ മരിച്ചതിന് ശേഷമാണോ മുറിവിന്റെ ആഴമളക്കേണ്ടതെന്ന് മരിച്ച ശ്രീലക്ഷ്മിയുടെ പിതാവ് സുഗുണന്‍ ചോദിച്ചു. ചികിത്സ തേടിയപ്പോഴും വാക്സിന്‍ എടുത്തപ്പോഴും ഇത്തരം വിവരങ്ങള്‍ അറിയിച്ചില്ലെന്നും പറഞ്ഞിരുന്നുവെങ്കില്‍ ഏത് ചികിത്സയ്ക്കും വിധേയമാക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുറിവിന് ആഴക്കൂടുതല്‍ എന്ന പ്രചാരണം തെറ്റാണെന്നും പരുക്കിന്റെ ആഘാതത്തെക്കുറിച്ച് ചികിത്സിച്ച ആശുപത്രികള്‍ അറിയിച്ചിരുന്നില്ലെന്നും സുഗുണന്‍ കുറ്റപ്പെടുത്തി.

ശ്രീലക്ഷ്മിയുടെ ഇടതുെകെയിലാണ് നായ കടിച്ചത്. മുറിവിന് ആഴക്കൂടുതലുണ്ട്. കൂടുതല്‍ ചോരയും വന്നിരുന്നു. ഇത് സി കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ആക്രമണമായാണ് കണക്കാക്കുന്നത്. പേവിഷബാധയേല്‍ക്കാനും ഇതാകാം കാരണമെന്നായിരുന്നു ഡി.എം.ഒ. പറഞ്ഞത്.

നായ കടിച്ച ഉടന്‍ പ്രതിരോധ വാക്സിന്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് എടുത്തെങ്കിലും മുറിവിനുള്ള സിറം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോയാണ് കുത്തിവെച്ചത്. ഇതില്‍ വന്ന കാലതാമസം പേവിഷബാധയേല്‍ക്കാന്‍ കാരണമായിട്ടുണ്ടോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിച്ചു വരികയാണ്. വാക്സിന്റെ ഗുണനിലവാരത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് സംശയമില്ല.

സംഭവത്തില്‍ ജില്ലാ കലക്ടറോടും ജില്ലാ മെഡിക്കല്‍ ഓഫീസറോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 30നാണ് മഞ്ഞക്കര പടിഞ്ഞാക്കര വീട്ടില്‍ സുഗുണന്‍- സിന്ധു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി(19)യെ അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണു മരിച്ചത്.

ഡി.എം.ഒ ആരോഗ്യവകുപ്പിനു റിപ്പോര്‍ട്ട് കൈമാറി

അയല്‍വീട്ടിലെ വളര്‍ത്തുനായ കടിച്ച് പേവിഷബാധയേറ്റ് മങ്കര സ്വദേശിനിയായ വിദ്യാര്‍ഥിനി ശ്രീലക്ഷ്മി മരിച്ച സംഭവത്തില്‍ ഡി.എം.ഒ. ആരോഗ്യവകുപ്പിനു റിപ്പോര്‍ട്ട് കൈമാറി. നായയുടെ കടിയേറ്റുണ്ടായ മുറിവിന്റെ ആഴം പേവിഷബാധയുടെ കാരണങ്ങളില്‍ ഒന്നായേക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നായയുടെ കടിയേറ്റ ദിവസം ശ്രീലക്ഷ്മിയുടെകൈയിലെ മുറിവ് വൃത്തിയാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാക്സിന്‍ നല്‍കുന്നതില്‍ പിഴവുണ്ടായിട്ടില്ല. കൃത്യമായ ഇടവേളകളില്‍ വാക്സിന്‍ നല്‍കിയിട്ടുണ്ട്. തെരുവുനായയെയാണ് അയല്‍വാസി വീട്ടില്‍ വളര്‍ത്തിയിരുന്നത്. നായയ്ക്ക് വാക്സിനെടുത്തിട്ടില്ലെന്നും കണ്ടെത്തി. വാക്സിനെടുത്താലുണ്ടാകേണ്ട ആന്റിബോഡി ഉണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിദ്യാര്‍ഥിനിയുടെ മൃതദേഹം സംസ്‌കരിച്ചതിനാല്‍ സാധ്യമല്ല. സിറം എടുത്തതും കൃത്യസമയത്ത് തന്നെയാണ്.-റിപ്പോര്‍ട്ടില്‍ പറയുന്നു. ഡി.എം.ഒ: കെ.പി. റീത്തയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച വിദ്യാര്‍ഥിനിയുടെ മങ്കരയിലെ വീട്ടിലെത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു.

വിദ്യാര്‍ഥിനിയെ കടിച്ച ദിവസം വീട്ടുടമയെയും മറ്റ് രണ്ടുപേരെയും കൂടി കടിച്ചതിനാല്‍ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു. റിപ്പോര്‍ട്ട് പഠിച്ച് വിദഗ്ധ കമ്മിറ്റി നിര്‍ദേശിക്കുന്നതനുസരിച്ച് അന്വേഷണത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുമെന്ന് ഡി.എം.ഒ. പറഞ്ഞു.

Back to top button
error: