KeralaNEWS

എകെജി സെന്റര്‍ ആക്രമണത്തെ രാഹുല്‍ അപലപിക്കാത്തത് ദൗര്‍ഭാഗ്യകരം: മുഹമ്മദ് റിയാസ്

തിരുവനന്തപുരം: ബിജെപി ഓഫീസ് അടച്ചു പൂട്ടി, കെപിസിസി ഓഫീസിനോട് ചേര്‍ക്കുകയാണ് വേണ്ടതെന്ന് പരിഹസിച്ച് മന്ത്രിമുഹമ്മദ് റിയാസ്. എകെജി സെന്റര്‍ ആക്രമണത്തെ രാഹുല്‍ ഗാന്ധി അപലപിക്കാത്തത് ദൗര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു.

അതേസമയം എകെജി സെന്റര്‍ ആക്രമണത്തെ ചൊല്ലി രാഷ്ട്രീയപ്പോര് തുടരുകയാണ്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ്സാണെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോള്‍ ആരോപണം ഏറ്റെടുക്കാന്‍ സിപിഐ തയ്യാറല്ല. സ്വര്‍ണ്ണക്കടത്ത് വിവാദത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സിപിഎം നടത്തിയ അക്രമമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇപിയെ അടക്കം സംശയിച്ചുള്ള കെസുധാകരന്റെ ആറോപണങ്ങളെ തള്ളി ഉത്തരവാദിത്വം കോണ്‍ഗ്രസ്സിന് തന്നെ എന്ന് സിപിഎം ആവര്‍ത്തിക്കുന്നു. എന്നാല്‍ അതിവേഗം കോണ്‍ഗ്രസ്സിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള സിപിഎം നീക്കങ്ങളോട് സിപിഐക്ക് യോജിപ്പില്ല.

എകെജി സെന്ററിലേക്ക് സ്‌ഫോടകവസ്തു എറിഞ്ഞ് മിനുട്ടുകള്‍ക്കുള്ളില്‍ പിന്നില്‍ കോണ്‍ഗ്രസ്സ് എന്ന ആരോപണമാണ് ഇപി ജയരാജന്‍ അടക്കമുള്ള മുതിര്‍ന്ന് സിപിഎം നേതാക്കള്‍ ഉന്നയിച്ചത്. അതേ സമയം മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വഴി തിരിച്ചുവിടാന്‍ സിപിഎം തയ്യാറാക്കിയ തിരക്കഥ എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ തിരിച്ചടി.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ച യുഡിഎഫ് എകെജി സെന്റര്‍ അക്രമത്തിന് പിന്നില്‍ സിപിഎമ്മിനെ തന്നെ പഴിചാരുകയും പരിഹസിക്കുകയും ചെയ്യുന്നു. എകെജെി സെന്‍ര്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് പറയുന്നതിനൊപ്പും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിന് പോലും സുരക്ഷ ഒരുക്കാന്‍ ആഭ്യന്തരവകുപ്പിന് കഴിഞ്ഞില്ലെന്ന ആരോപണവും കോണ്‍ഗ്രസ് ഉയര്‍ത്തുന്നു.

 

 

Back to top button
error: