KeralaNEWS

വിഡ്ഡിയാക്കരുത്, സമരം തുടര്‍ന്നാല്‍ ശമ്പളം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്ന് ഹൈക്കോടതി; സമരം നിര്‍ത്തി യൂണിയന്‍

കൊച്ചി: കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ സമരം നടത്തുന്ന തൊഴിലാളി യൂണിയനുകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹര്‍ജി പരിഗണിക്കണമെങ്കില്‍ സമരം നിര്‍ത്തണമെന്ന് വ്യക്തമാക്കിയ കോടതി, കെ.എസ്.ആര്‍.ടി.സി ഓഫീസിന് മുന്നിലെ സമരം തുടര്‍ന്നാല്‍ കൃത്യമായി ശമ്പളം നല്‍കണമെന്ന ഉത്തരവ് പിന്‍വലിക്കേണ്ടിവരുമെന്നും വ്യക്തമാക്കി.

ധര്‍ണയുമായി മുന്നോട്ടുപോയാല്‍ ഒരു കാലത്തും ശമ്പളം കൃത്യമായി ലഭിക്കാന്‍ പോകുന്നില്ലെന്ന് കോടതി യൂണിയനുകളെ ഓര്‍മിപ്പിച്ചു. സര്‍ക്കാര്‍ ഇടപെട്ടാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സിക്ക് കൃത്യമായി ശമ്പളം നല്‍കാന്‍ കഴിയൂ. അതിനിടയില്‍ കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരുതരത്തിലും അനുവദിച്ചുനല്‍കാനാകില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

സിഎംഡി തെറ്റ് പ്രവര്‍ത്തിച്ചാല്‍ തല്‍സ്ഥാനത്തുനിന്ന് മാറ്റാന്‍ കോടതിക്ക് അറിയാം. മറ്റൊരു യൂണിയന്‍ എന്ത് ചെയ്യുന്നുവെന്ന് നോക്കിയാണോ സിഐടിയു പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചോദിച്ചു. പാവപ്പെട്ട തൊഴിലാളികള്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ യൂണിയനുകള്‍ സമരം പ്രഖ്യാപനം നടത്തുന്നത് ശരിയല്ല. കോടതിയെ ചുമ്മാ വിഡ്ഡിയാക്കരുത്.

സമരം പിന്‍വലിക്കുന്നില്ലെങ്കില്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കുമെന്നും ഹര്‍ജിയുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവുകളെല്ലാം പിന്‍വലിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയതോടെ യൂണിയന് വഴങ്ങേണ്ടിവന്നു. തുടര്‍ന്ന് കോടതിയില്‍ വിശ്വാസമുണ്ടെന്നും കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിന് മുന്നില്‍ നടത്തുന്ന ധര്‍ണയില്‍നിന്ന് പിന്മാറാന്‍ തയ്യാറാണെന്നും സി.ഐ.ടി.യു അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Back to top button
error: