KeralaNEWS

പേവിഷബാധയേറ്റ് വിദ്യാര്‍ഥിനി മരിച്ചു: 4 വാക്‌സിനും സ്വീകരിച്ചിരുന്നതായി ബന്ധുക്കള്‍; കടിച്ചത് അയല്‍വീട്ടിലെ നായ

പാലക്കാട്: ഒരുമാസം മുമ്പ് നായകടിയേറ്റ വിദ്യാര്‍ഥിനി പേവിഷബാധയേറ്റ് മരിച്ചു. പാലക്കാട് മങ്കര സ്വദേശിനി ശ്രീലക്ഷ്മി(19) ആണ് മരിച്ചത്. മെയ് 30 നാണ് ശ്രീലക്ഷ്മിയെ അയല്‍വീട്ടിലെ വളര്‍ത്തു നായ കടിച്ചത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ലക്ഷണം കാണിച്ചു തുടങ്ങിയതോടെ ശ്രീലക്ഷ്മിക്ക് റാബീസ് വാക്സിന്‍ എടുത്തിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ശ്രീലക്ഷ്മി മരിച്ചത്.

പേവിഷ ബാധയ്ക്ക് ആരോഗ്യവകുപ്പ് നിര്‍ദേശിച്ച നാല് വാക്‌സീനുകളും ശ്രീലക്ഷ്മി സ്വീകരിച്ചിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പേവിഷബാധയുടെ യാതൊരു ലക്ഷണങ്ങളും ഇതുവരെ ശ്രീലക്ഷ്മിക്ക് ഉണ്ടായിരുന്നില്ല. രണ്ട് ദിവസം മുന്‍പാണ് ചില ലക്ഷണങ്ങള്‍ ശ്രീലക്ഷ്മി കാണിച്ചത്. ഇതേ തുടര്‍ന്ന് ശ്രീലക്ഷ്മിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിക്കുകയും പരിശോധനകളില്‍ പേവിഷബാധയേറ്റതായി സ്ഥിരീകരിക്കുകയുമായിരുന്നു. തൃശ്ശൂരില്‍ നിന്നും മങ്കരയില്‍ എത്തിച്ച ശ്രീലക്ഷ്മിയുടെ മൃതദേഹം അല്‍പസമയത്തിനകം പാമ്പാടി ഐവര്‍മഠത്തില്‍ സംസ്‌കരിക്കും.

ശ്രീലക്ഷ്മിയെ നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയാന്‍ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന് ഇതുവരെ യാതൊരു ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. അപൂര്‍വ്വമായി ചില ആളുകളില്‍ വാക്‌സീന്‍ സ്വീകരിച്ചാലും പേവിഷ ബാധയുണ്ടാവാം എന്നാണ് ചില ആരോഗ്യവിദഗ്ദ്ധര്‍ പറയുന്നത്. ഇക്കാര്യത്തില്‍ വിശദമായ പരിശോധനയ്ക്കും അന്വേഷണത്തിനും ആരോഗ്യവകുപ്പ് തുടക്കമിട്ടിട്ടുണ്ട്.

സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഈ വര്‍ഷം മരിക്കുന്ന പതിമൂന്നാമത്തെ ആളാണ് ശ്രീലക്ഷ്മി. പേവിഷ ബാധയെ തുടര്‍ന്ന് ഈ മാസം മാത്രം മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: