KeralaNEWSPravasi

വെട്ടൂര്‍ ജി ശ്രീധരന്‍ അന്തരിച്ചു; മറഞ്ഞത് റേഡിയോ പ്രക്ഷേപണത്തിന്‍െ്‌റ സുവര്‍ണകാലത്ത് ഗള്‍ഫ് മലയാളി നെഞ്ചേറ്റിയ വ്യക്തിത്വം

ദുബൈ: പ്രശസ്ത റേഡിയോ അവതാരകന്‍ വെട്ടൂര്‍ ജി ശ്രീധരന്‍ (74) അന്തരിച്ചു. വൃക്ക രോഗസംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി രണ്ടു മണിക്ക് ബാംഗ്ലൂര്‍ മണിപ്പാല്‍ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വര്‍ക്കല വെട്ടൂര്‍ സ്വദേശിയാണ്.

ഗള്‍ഫിലെ മലയാള റേഡിയോ പ്രക്ഷേപണത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വത്തിനുടമയാണ് വെട്ടൂര്‍ ശ്രീധരന്‍. തൊണ്ണൂറുകളില്‍ യുഎഇയില്‍ ആദ്യത്തെ മലയാളം റേഡിയോ ആരംഭിച്ചപ്പോള്‍ റാസല്‍ഖൈമയില്‍ നിന്നുള്ള ആ ഒരു മണിക്കൂര്‍ പ്രക്ഷേപണം നയിച്ചത് ശ്രീധരന്‍ ആയിരുന്നു. പിന്നീട് അത് റേഡിയോ ഏഷ്യ എന്ന 24 മണിക്കൂര്‍ പ്രക്ഷേപണം ആയി വളര്‍ന്നു. 20 വര്‍ഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടറായിരുന്ന അദ്ദേഹം 2018ല്‍ വിരമിച്ച ശേഷം നാട്ടില്‍ കഴിയുകയായിരുന്നു.

1980 – ല്‍ യു.എ.ഇയിലെത്തിയ അദ്ദേഹം ഷാര്‍ജയിലെ ഫെഡറല്‍, പാലസ് ഹോട്ടലുകളിലെ ജീവനക്കാരനായാണ് പ്രവാസത്തിനു തുടക്കമിട്ടത്. അക്കാലത്ത് ‘വിളംബരം’ അടക്കമുള്ള നാടകങ്ങളെഴുതി വെട്ടൂര്‍ ശ്രദ്ധ നേടിയിരുന്നു. കൂടാതെ കഴിമ്പ്രം വിജയനെഴുതിയ ‘അമ്പറ’ എന്ന നാടകം സംവിധാനം ചെയ്ത് യു.എ.ഇയിലെ നിരവധി വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു. പ്രവാസ നാടകരംഗത്ത് നിറഞ്ഞുനില്‍ക്കുമ്പോഴാണ് അദ്ദേഹം റേഡിയോ പ്രക്ഷേപണത്തിലേക്ക് കടന്നത്.

1992 മേയ് ഒമ്പതിനാണ് ഗള്‍ഫിലെ ആദ്യ മലയാള റേഡിയോ പ്രക്ഷേപണം കെ.പി.കെ. വെങ്ങരയുടെ നേതൃത്വത്തില്‍ റാസല്‍ഖൈമ റേഡിയോയിലൂടെ (1152 എ.എം.) ആരംഭിച്ചത്. അബ്ദുറബ്, ബഷീര്‍ അബ്ദുല്ല, ഇ.എം. ഹാഷിം എന്നിവരും ആദ്യ മലയാള പ്രക്ഷേപണത്തിന്റെ സംഘാടകരായി. സതീഷ് മേനോന്‍, ബാബു ചിറയിന്‍കീഴ്, വിജയമ്മ തുടങ്ങിയ നാടകരംഗത്തുള്ളവരായിരുന്നു റാസല്‍ഖൈമ റേഡിയോയില്‍ തുടക്കത്തില്‍ പ്രവര്‍ത്തിച്ചത്. അക്കാലത്ത് കേരളത്തിലെ പ്രമുഖനായ റേഡിയോ വാര്‍ത്താവതാരകന്‍ രാമചന്ദ്രനും റാസല്‍ഖൈമ റേഡിയോയില്‍ വാര്‍ത്ത വായിച്ചു.

പിന്നീട് ഉമ്മുല്‍ഖുവൈന്‍ റേഡിയോയിലേക്ക് കെ.പി.കെ.വെങ്ങര മാറിയപ്പോഴാണ് പകരം 1996 – ല്‍ വെട്ടൂര്‍ ജി ശ്രീധരന്‍ റാസല്‍ഖൈമ റേഡിയോയിലെത്തിയത്. ഷാര്‍ജയിലെ സലിം പൊന്നമ്പത്ത്, കെ.എസ്. യൂസുഫ് സഗീര്‍ എന്നിവരാണ് വെട്ടൂരിനെ ആ സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. പിന്നീടുള്ള 20 വര്‍ഷം ഈ രംഗത്ത് വെട്ടൂര്‍ നിറ സാന്നിധ്യമായി. പുതിയ നിരവധി കലാകാരന്മാര്‍ക്കു റേഡിയോ രംഗത്ത് അവസരം നല്‍കാനും വെട്ടൂര്‍ ശ്രീധരന്‍ മുന്‍കൈയെടുത്തിരുന്നു.

നിരവധി അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഇക്കഴിഞ്ഞ ലോക കേരളസഭയുടെ ഭാഗമായി പ്രവാസലോകത്തെ റേഡിയോ കലാകാരന്മാരെ സര്‍ക്കാര്‍ ആദരിച്ചിരുന്നു. ക്ഷണം ലഭിച്ചെങ്കിലും വെട്ടൂരിന് പങ്കെടുക്കാന്‍ സാധിച്ചില്ല. ശ്യാമളകുമാരിയാണ് അദ്ദേഹത്തിന്‍െ്‌റ ഭാര്യ. മക്കള്‍: നിഷ, ശില്‍പ. സംസ്‌കാരം ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയില്‍.

Back to top button
error: