KeralaNEWS

മുഖ്യമന്ത്രിക്ക് മറുപടിയില്ല, ആക്ഷേപം തെളിയും വരെ പ്രക്ഷോഭം നടത്തും: വി.ഡി സതീശന്‍

ആറന്‍മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മറന്നുപോയ ബാഗ് കോണ്‍സുല്‍ ജനറല്‍ വഴി കൊടുത്തയച്ചെന്ന് ശിവശങ്കര്‍ പറയുന്നു.

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ആക്ഷേപങ്ങളില്‍ ഒന്നിനു പോലുംമുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്നും അന്വേഷണത്തിലൂടെ സത്യം തെളിയും വരെ പ്രതിപക്ഷം പ്രക്ഷോഭം നടത്തുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.

മകള്‍ക്കെതിരായ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി ക്ഷോഭിച്ച് പ്രതികരിച്ചു. എന്നാല്‍ ഒട്ടും ക്ഷോഭിക്കാതെ മാത്യു കുഴല്‍നാടന്‍ അതിന് തെളിവ് നല്‍കി. ഇനി മുഖ്യമന്ത്രി മറുപടി പറയണം. ആരോപണത്തെ വര്‍ഗീയ വല്‍കരിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ സഭയില്‍ ശ്രമിച്ചത്.

ആറന്‍മുള കണ്ണാടിക്ക് എന്തിനാണ് ഡിപ്ലോമാറ്റിക് പരിരക്ഷ. ബാഗ് മറന്ന് പോയില്ലെന്ന് എന്തിന് മുഖ്യമന്ത്രി കള്ളം പറഞ്ഞു. എന്നാല്‍ മറന്നുപോയ ബാഗ് കോണ്‍സുല്‍ ജനറല്‍ വഴി കൊടുത്തയച്ചെന്ന് ശിവശങ്കര്‍ പറയുന്നു. കസ്റ്റംസിന് കൊടുത്ത മൊഴിയും പുറത്ത് വന്നിട്ടുണ്ട്. എന്നിട്ടും മറുപടിയില്‍ വ്യക്തതയില്ല.

ശിവശങ്കറിന് എല്ലാ സംരക്ഷണവും നല്‍കുന്നു. വിജിലന്‍സ് ഡയറക്ടറുടെ പങ്കിനെ കുറിച്ചോ ഡയറക്ടറെ മാറ്റിയതിനെ കുറിച്ചോ മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ല. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആക്ഷേപം ഉന്നയിച്ച ഷാജ് കിരണിനെ അറസ്റ്റ് ചെയ്യാത്തതെന്തെന്നും സതീശന്‍ ചോദിച്ചു.

ബിജെപിയെ സന്തോഷിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ച് തകര്‍ത്തു. 20 മന്ത്രിമാരുണ്ടായിട്ടും പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ യശ്വന്ത് സിന്‍ഹയെ സ്വീകരിക്കാന്‍ ഇടതുപക്ഷത്ത് നിന്ന് ആരും എത്താത്തത് അത്ഭുതപ്പെടുത്തി. മോദിയെ പിണക്കിയാല്‍ അന്വേഷണം ശക്തമാകുമെന്ന് ഭയന്നാണോ ഈ നീക്കം എന്ന് സര്‍ക്കാര്‍ പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Back to top button
error: