KeralaNEWS

അടിയന്തര പ്രമേയ ചര്‍ച്ച: അവതാരങ്ങളുടെ ചാകരയെന്ന് ഷാഫി; മാനനഷ്ടക്കേസ് കൊടുക്കാന്‍ വെല്ലുവിളി

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചര്‍ച്ചയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. യുഡിഎഫിന് ഒരു അജണ്ടയുമില്ലെന്നും സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്നയുടെ ആരോപണം തെറ്റെങ്കില്‍ എന്ത് കൊണ്ട് മുഖ്യമന്ത്രി മാനനഷ്ടകേസ് കൊടുക്കുന്നില്ലെന്നും പ്രമേയം അവതരിപ്പിച്ച് ഷാഫി ചോദിച്ചു.

”യുഡിഎഫിന്റെ ഞങ്ങളുടെ അടുക്കളയില്‍ വേവിച്ച വിവാദമല്ലിത്. മുഖ്യമന്ത്രിക്കും കുടുംബങ്ങള്‍ക്കും എതിരെ സ്വപ്നയുടെ മൊഴിയില്‍ ഗുരുതര ആരോപണമുണ്ടെന്നും” ഷാഫി പറഞ്ഞു. ഇതോടെ നിയമ മന്ത്രി പി രാജീവ് സഭയിലെഴുന്നേറ്റ് എതിര്‍ത്തു. പോയിന്റ് ഓഫ് ഓര്‍ഡര്‍ ഉന്നയിച്ച നിയമ മന്ത്രി, രഹസ്യ മൊഴി എങ്ങനെ പരാമര്‍ശിക്കുമെന്നും ചോദിച്ചു. മൊഴി നേരത്തെ പ്രതിപക്ഷത്തിന് കിട്ടിയെങ്കില്‍ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ പ്രതിപക്ഷ നേതാവ് എതിര്‍ത്തു. നോട്ടീസ് അവതരിപ്പിച്ചു സംസാരിക്കുന്നതില്‍ പോയിന്റ് ഓഫ് ഓര്‍ഡര്‍ അനുവദിക്കാറില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. രഹസ്യ മൊഴി ഉദ്ധരിച്ചിട്ടില്ലെന്നും ഞങ്ങളെ ചട്ടം പഠിപ്പിക്കേണ്ട ഷാഫിയും മറുപടി നല്‍കി. ഇതോടെ സഭയില്‍ ഭരണ പക്ഷ ബഹളമായി.

മുഖ്യമന്ത്രിയുടെ ഓഫീസിലും വകുപ്പിലും അവതാരങ്ങളുടെ ചാകരയാണ്. ശിവശങ്കര്‍ ഉള്‍പ്പടെ ഉന്നത പദവികളില്‍ ഇരിക്കുന്നു. ഷാജ് കിരണിന് എതിരെ മാനനഷ്ട കേസ് ഇല്ലാത്തതെന്താണെന്ന് ചോദിച്ച പ്രതിപക്ഷം, മുഖ്യമന്ത്രിക്കും കൊടിയേരിക്കും എതിരായ മോശപ്പെട്ട കാര്യങ്ങള്‍ ഇവര്‍ പറഞ്ഞിട്ടും മാനനഷ്ട കേസില്ലാത്തതെന്താണെന്നും ചോദിച്ചു. ശിവശങ്കര്‍ കസ്റ്റംസിന് കൊടുത്ത മൊഴിയും പ്രതിപക്ഷം സഭയിലുന്നയിച്ചു. മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനെ ബാഗേജ് വിട്ടു പോയി എന്ന് ശിവശങ്കരിന്റെ മൊഴി. ഇന്നലെ മുഖ്യമന്ത്രി മറുപടി പറഞ്ഞത് ബാഗേജ് മറന്നില്ലെന്നാണ് ഇവരില്‍ ആരാണ് കള്ളം പറയുന്നതെന്നും പ്രതിപക്ഷം ചോദിച്ചു.

രഹസ്യ മൊഴി കൊടുത്തതിന് പേരില്‍ എന്തിനാണ് സ്വപ്നക്കെതിരെ കേസ് എടുത്തതെന്ന് വ്യക്തമാക്കണം. രഹസ്യ മൊഴി നല്‍കിയതിനു പേരില്‍ ഗൂഡലോചനക്ക് കേസ് എടുത്തത് ഇന്ത്യയില്‍ ആദ്യമായിരിക്കും. ആരോപണം വ്യാജമെങ്കില്‍ സെക്ഷന്‍ 499 പ്രകാരം വ്യാജ ആരോപണങ്ങളില്‍ നടപടിയെടുക്കുകയല്ലേ വേണ്ടത് അതില്ലാത്തതെന്തുകൊണ്ടാണെന്നും പ്രതിപക്ഷം ചോദിച്ചു.

പ്രമേയത്തിലെ പ്രധാന പരാമര്‍ശങ്ങള്‍:

  • സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ പ്രതിപക്ഷത്തിന്റെ അജണ്ടയല്ല.
  • സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയില്‍ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ ഗുരുതര പരാമര്‍ശങ്ങളുണ്ടെന്ന്
  • മാധ്യമറിപ്പോര്‍ട്ടുകളുണ്ട്. ആ ആരോപണം തെറ്റാണെങ്കില്‍ എന്തുകൊണ്ട് സര്‍ക്കാരും മുഖ്യമന്ത്രിയും മാനനഷ്ടത്തിന് കേസു കൊടുക്കുന്നില്ല?
  • സ്വപ്നയുടെ മൊഴി പുറത്തുവന്നതിന് പിന്നാലെ സരിത്തിനെ ബലമായി പിടിച്ചു കൊണ്ടുപോയ കാര്യം ശ്രദ്ധയില്‍പ്പെട്ടോ എന്ന് പ്രതിപക്ഷം ചോദിച്ചപ്പോള്‍, ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നില്ലെങ്കില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ശ്രദ്ധ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.
  • പാലക്കാട്ടെ വിജിലന്‍സിന് സരിത്തിനെ അറസ്റ്റ് ചെയ്യാന്‍ ആര് അധികാരം കൊടുത്തു?
  • സ്വപ്നയ്ക്കെതിരേ ജലീല്‍ പരാതി നല്‍കി. 164 കൊടുത്തതിന്റെ പേരില്‍ എന്തിനാണ് കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കേസ് എടുക്കുന്നത്? എന്തിനായിരുന്നു സര്‍ക്കാരിന്റെ ആ വെപ്രാളം?
  • ഭരണത്തിന്റെ ഇടനാഴിയില്‍ അവതാരങ്ങളുണ്ടാകില്ലെന്ന് മുന്‍പ് പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഭരണത്തിന്റെ ഇടനാഴികളില്‍ അവതാരങ്ങളില്ല. അവതാരങ്ങളുടെ ചാകര മുഖ്യമന്ത്രിയുടെ ഓഫീസും വകുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായി.
  • ആരാണ് ഷാജ് കിരണ്‍, ആരാണ് വ്യവസായി ഇബ്രാഹിം? ഇവര്‍ക്കെന്താണ് കേസില്‍ താല്‍പര്യം, എന്തിനാണ് അവര്‍ 164 തിരുത്താന്‍ ശ്രമിക്കുന്നത്.
  • ഷാജ് കിരണ്‍ മുഖ്യമന്ത്രിയ്ക്കും കോടിയേരി ബാലകൃഷ്ണനെതിരേയും ആരോപണം ഉന്നയിച്ചിട്ട് എന്തുകൊണ്ട് കേസ് എടുത്തില്ല?
  • വിജിലന്‍സ് മേധാവിസ്ഥാനത്തുനിന്ന് എം.ആര്‍. അജിത് കുമാറിനെ എന്തുകൊണ്ട് മാറ്റി? 30-ല്‍ അധികം തവണ തമ്മില്‍ സംസാരിക്കാന്‍ അജിത്കുമാറിനും ഷാജ് കിരണിനും എന്താണ് ബന്ധം? വിജിലന്‍സ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയിട്ട് പുതിയതസ്തിക സൃഷ്ടിച്ച് നിയമിച്ചത് എന്തിന്?
  • സര്‍വീസ് ചട്ടം ലംഘിച്ച് പുസ്തകം എഴുതിയ ശിവശങ്കറിനെതിരേ എന്തുകൊണ്ട് നടപടി എടുത്തില്ല?
  • ഏതെങ്കിലും പൈങ്കിളിക്കഥകള്‍ക്ക് പിന്നാലെയല്ല പ്രതിപക്ഷം
  • സ്വപ്നയ്ക്ക് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ മത്സരിക്കുന്നവരല്ല പ്രതിപക്ഷം
  • സ്വപ്ന സുരേഷിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് കൊടുത്തത്, അവര്‍ പറയുന്നത് കേള്‍ക്കൂ എന്ന് കേരളത്തോട് ആദ്യം പറഞ്ഞത് എല്‍.ഡി.എഫാണ്.

 

Back to top button
error: