LocalNEWS

വഴിയരികിലെ തോട്ടിൽ മധ്യവയസ്‌കന്റെ മൃതദേഹം, ദുരൂഹത നീക്കാൻ സമഗ്ര പൊലീസ് അന്വേഷണം; കണ്ണൂർ ജില്ലയിലെ മാലൂരിലാണ് സംഭവം

പേരാവൂർ: പട്ടാരിയിൽ റോഡരികിലെ തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. മുതുകുറ്റിപ്പൊയിലിലെ ചോഴൻ മനോഹരനെയാണ് (53) തോട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ പാൽ വാങ്ങാനെത്തിയ പരിസരവാസിയാണ് ഒരാൾ റോഡരികിലെ തോട്ടിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടനെ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.

മരണ കാരണം വ്യക്തമല്ല. മാലൂർ പോലീസ് സബ് ഇൻസ്‌പെക്ടർ ഷാനിഫിന്റെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. പേരാവൂർ ഡിവൈ.എസ്.പി എ.വി ജോൺ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. ഞായറാഴ്ച പട്ടാരിയിലെ കടയിൽ നിന്നും സാധനം വാങ്ങിപ്പോയതായിരുന്നു മനോഹരൻ.

കണ്ണൂരിൽ നിന്നുമെത്തിയ ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിഭാഗം സയന്റിഫിക് ഓഫീസർ ഹെൽനയുടെ നേതൃത്വത്തിലുള്ള വിരലടയാള വിദഗ്ദരും പരിശോധന നടത്തി. വാഹനം ഇടിച്ചിട്ടതാണോ എന്ന സംശയമുള്ളതിനാൽ സമീപത്തെ സി.സി ടി വി യും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.

കരേറ്റയിലെ ചോഴൻ ലക്ഷ്മിയമ്മയുടെയും പരേതനായ നാരായണന്റെയും മകനാണ്. കരേറ്റ സ്വദേശിയായ ഇദ്ദേഹം കുറച്ച് വർഷങ്ങളായി പട്ടാരിയിൽ സ്ഥിരതാമസമാണ്. ഭാര്യ: സ്മിത. മക്കൾ: സായൂജ്, സൂര്യദേവ്. സഹോദരങ്ങൾ: മോഹനൻ, വിജയൻ, സരോജിനി. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.

Back to top button
error: