NEWS

മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി തകര്‍ത്ത് കോണ്‍ഗ്രസ്; പിന്നിൽ സിദ്ദിഖ് എന്ന് ആരോപണം

കല്‍പ്പറ്റ:വയനാട്ടില്‍ എംപി ഓഫീസിലെ അക്രമത്തിന് എരിവ് പകരാന്‍ ചുമരിലിരുന്ന മഹാത്മാഗാന്ധിയുടെ ചിത്രം നിലത്തിട്ട് ചവിട്ടി തകര്‍ത്ത് കോണ്‍ഗ്രസ്.

അതിക്രമത്തിനുശേഷം വിദ്യാര്‍ഥികള്‍ മടങ്ങിയപ്പോള്‍ വാര്‍ത്താ ചാനലുകള്‍ ഓഫീസിനുള്ളില്‍നിന്ന് പകര്‍ത്തിയ ദൃശ്യങ്ങളിലും ഈ ഗാന്ധിചിത്രം ചുമരിലാണുള്ളത്. മേശപ്പുറത്ത് ഫയലുകളും കാണാം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളിലും ചിത്രം ചുമരില്‍തന്നെ.

പിന്നീട് ഓഫീസിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ഗാന്ധിചിത്രം താഴെയിട്ട് തകര്‍ക്കുകയും ഫയലുകള്‍ നിലത്ത് വലിച്ചുവാരിയിടുകയുമായിരുന്നു. പിന്നീട് ആ ചിത്രം പത്രങ്ങള്‍ക്കും നല്‍കി. ഗാന്ധിജിയുടെ ഫോട്ടോ തകര്‍ത്തെന്ന് ടി സിദ്ദിഖ് എംഎല്‍എയാണ് ആദ്യം നുണ ഉന്നയിച്ചത്. പിന്നീട് മറ്റുള്ളവര്‍ ഏറ്റെടുക്കുകയായിരുന്നു.

ശനിയാഴ്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇത് ആവര്‍ത്തിച്ചു. സത്യം മാധ്യമപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ സതീശന്‍ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം ഗാന്ധിച്ചിത്രം നിലത്തിട്ടത് യൂത്ത് കോണ്‍ഗ്രസെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെ സ്ഥിരീകരണം.തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെയാണ് ഹസ്സന്റെ സ്ഥിരീകരണം. ഇതുസംബന്ധിച്ച ചോദ്യങ്ങളോട് അസ്വസ്ഥനായി പ്രതികരിച്ച ഹസ്സന്‍, യൂത്ത് കോണ്‍ഗ്രസുകാര്‍ ഗാന്ധിജിയുടെ ചിത്രം താഴെയിട്ടതാണോ വലിയ പ്രശ്നമെന്ന് ചോദിച്ചു. ഒടുവില്‍ ഈ ചോദ്യത്തിന് മറുപടിയില്ല എന്നു പറഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ തടിയൂരി.

 

 

 

ഗാന്ധിജിയുടെ ചിത്രം എസ്‌എഫ്‌ഐക്കാര്‍ താഴെയിട്ട് അപമാനിച്ചുവെന്ന തരത്തില്‍ വലിയ പ്രചാരണമാണ് കഴിഞ്ഞ ദിവസംമുതല്‍ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും നടത്തിയത്. എന്നാല്‍, പ്രതിഷേധത്തിനുശേഷം ചിത്രീകരിച്ച പല വീഡിയോകളിലും ഗാന്ധിജിയടക്കമുള്ള മുന്‍കാല നേതാക്കളുടെ ചിത്രം ചുമരിലുണ്ട്. പിന്നീടാണ് ഗാന്ധിജിയുടെ ചിത്രം നിലത്ത് പൊട്ടിച്ചിട്ട രീതിയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നത്.

Back to top button
error: