MovieNEWS

അമ്മയുടെ യോഗത്തില്‍ വിജയ് ബാബുവും; അമ്മയുടെ സമീപനത്തില്‍ അത്ഭുതമില്ലെന്ന് ഡബ്ല്യുസിസി

കൊച്ചി: ബലാത്സംഗ കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു അമ്മ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കാനെത്തി. വിഷയത്തില്‍ പരാതി പരിഹാര സമിതിയില്‍ നിന്ന് രാജിവച്ച ശ്വേതാ മേനോനും പങ്കെടുക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബു പീഡന പരാതിയെ തുടര്‍ന്ന് സ്ഥാനത്ത് നിന്ന് മാറി നിന്നിരുന്നെങ്കിലും നടനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ ആഭ്യന്തര പരാതി പരിഹാരസെല്ലില്‍ നിന്ന് ശ്വേത മേനോന്‍ അടക്കമുള്ള അംഗങ്ങള്‍ രാജിവെച്ചിരുന്നു.

ഈ വിഷയം ഇന്ന്ചര്‍ച്ച ചെയ്യുമെന്നിരിക്കെയാണ് ജനറല്‍ ബോഡി യോഗത്തിലേക്ക് വിജയ് ബാബു നാടകീയമായി എത്തിയത്. മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കളമശേരിയിലെ ചാക്കോളാസ് പവലിയനില്‍ പുരോഗമിക്കുകയാണ്.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്ന വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗകേസ്, ആഭ്യന്തര പരാതി പരിഹാര കമ്മറ്റിയിലെ അംഗങ്ങളുടെ രാജി, നടന്‍ ഹരീഷ് പേരടിയുടെ രാജി, ഷമ്മി തിലകനെതിരായ നടപടി തുടങ്ങി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തുടരുമ്പോഴാണ് യോഗം.

ഒപ്പം സംഘടനയുടെ വരുമാനം ലക്ഷ്യമിടുന്ന പരിപാടികള്‍ക്കും യോഗം രൂപം നല്‍കും. കൊവിഡ് ക്വാറന്റീനിലായതിനാല്‍ നടി മാല പാര്‍വതി യോഗത്തില്‍ പങ്കെടുക്കുന്നില്ല. ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ നിന്ന് മാല പാര്‍വ്വതി നേരത്തെ രാജിവെച്ചിരുന്നു.നിലവില്‍ അന്വേഷണം നേരിടുന്ന വിജയ് ബാബുവിനെതിരെ സംഘടന എന്ത് നിലപാട് സ്വീകരിക്കുമെന്നത് ശ്രദ്ധേയമാണ്. നാല് മണിയ്ക്ക് അമ്മ ഭാരവാഹികള്‍ മാധ്യമങ്ങളെ കാണും.

അതേസമയം വിജയ് ബാബുവിനെ അമ്മ ജനറല്‍ ബോഡി പങ്കെടുപ്പിക്കുന്നതിനെതിരെ ഡബ്ല്യുസിസി രൂക്ഷമായാണ് വിമര്‍ശിച്ചത്. സ്ത്രീകളോട് അമ്മ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു. നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ ഇന്നലെ ഡബ്ല്യുസിസി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.

വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശബ്ദമാക്കാന്‍ കുറ്റാരോപിതര്‍ ഉപയോഗിക്കുന്ന പാറ്റേണ്‍ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. ഡബ്ല്യുസിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

Back to top button
error: