KeralaNEWS

ജാമ്യം ദൈവം തന്ന അവസരമായി കണക്കാക്കുന്നു: ഫാദര്‍ തോമസ് കോട്ടൂര്‍

കൊച്ചി: അഭയ കേസില്‍ ജാമ്യം കിട്ടിയത് ദൈവം തന്ന അവസരമായി കണക്കാക്കുന്നുവെന്ന് ജയില്‍ മോചിതനായ ഫാദര്‍ തോമസ് കോട്ടൂര്‍. എല്ലാം കോടതി നോക്കിക്കോളുമെന്നും തനിക്കൊന്നും അറിയില്ലെന്നും തോമസ് കോട്ടൂര്‍ പറഞ്ഞു. കര്‍ത്താവിന്റെ ഇടയനാണ് താന്‍. എനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാവില്ലെന്നും തോമസ് കോട്ടൂര്‍ കൂട്ടിച്ചേര്‍ത്തു. ജാമ്യവ്യവസ്ഥയുടെ ഭാഗമായി കൊച്ചി സിബിഐ ഓഫീസില്‍ ഒപ്പിടാനെത്തിയപ്പോഴാണ് പ്രതികരണം. സിസ്റ്റര്‍ സെഫിയും സിബിഐ ഓഫീസിലെത്തി ഒപ്പിട്ടു.

അഭയ കേസില്‍ ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷ നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ച് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ഇന്നലെയാണ് ഫാദര്‍ തോമസ് കോട്ടൂര്‍ ജയില്‍ മോചിതനായത്. കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രണ്ട് സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തിയ നടപടിയെ അപ്പീല്‍ ഹര്‍ജിയില്‍ പ്രതികള്‍ ചോദ്യം ചെയ്യുകയായിരുന്നു. മാത്രമല്ല കേസിലെ സാക്ഷിയായ അടയ്ക്കാ രാജു എന്നറിയപ്പെടുന്ന രാജു വര്‍ഷങ്ങള്‍ക്ക് ശേഷം നടത്തിയ വെളിപ്പെടുത്തലിന്റെ ആധികാരികതയും ഹര്‍ജിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്.

വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഇരുവര്‍ക്കും ജാമ്യത്തില്‍ തുടരാം. ജാമ്യാപേക്ഷയില്‍ പ്രതികളുടെ ഉയര്‍ത്തിയ വാദങ്ങള്‍ പ്രതിരോധിക്കാന്‍ പ്രോസിക്യൂഷന് ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ച് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷം രൂപ ഇരുവരും കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, ജാമ്യ കാലയളവില്‍ മറ്റ് കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകരുത് എന്നിവയായിരുന്നു ജാമ്യവ്യവസ്ഥകള്‍.

2021 ഡിസംബര്‍ 23-നായിരുന്നു അഭയ കേസില്‍ പ്രതികളെ ഇരട്ട ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം നീണ്ട നിയമ നടപടികള്‍ക്ക് ശേഷമാണ് അഭയ കേസില്‍ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റര്‍ സ്റ്റെഫിയും കൊലക്കുറ്റമടക്കം വകുപ്പുകള്‍ പ്രകാരം കുറ്റക്കാരണെന്ന് കണ്ടെത്തി ശിക്ഷിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം കിട്ടുന്നതിന് സിബിഐയുടെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായെന്ന് കേസിലെ പ്രധാന കക്ഷിയായ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കുറ്റപ്പെടുത്തി.

Back to top button
error: