KeralaNEWS

മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന കുട്ടി സഖാക്കളുടെ തെമ്മാടിത്തരം: ഷാഫി

പാലക്കാട്: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ പ്രതികരണവുമായി ഷാഫി പറമ്പിൽ എംഎൽഎ. സ്ഥലകാല ബോധവും ബുദ്ധിയും നഷ്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികൾ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന ഗുണ്ടായിസമെന്നാണ് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചത്.

ഇതിന് മാപ്പില്ലെന്നും ജനാധിപത്യ പ്രതിരോധം തീർക്കുമെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന സിപിഎമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തിൽ യെച്ചൂരിയുടെ നിലപാട് അറിയണം.

രണ്ട്‌ മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കൽപറ്റയിൽ കണ്ടതെന്നും ഷാഫി പറഞ്ഞു. കേരളത്തിൽ സമ്പൂർണ്ണ അരാജകത്വമാണെന്നാണ് സംഭവത്തോടുള്ള യൂത്ത് കോൺ​ഗ്രസിന്റെ പ്രതികരണം.

കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം ഇതോടെ വെളിവായി. കേരള സർക്കാർ എന്തുകൊണ്ട് ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്നു. ഗുണ്ടകളെ ജയിലിൽ അടയ്ക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി.

എസ്‍പി ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Back to top button
error: