MovieNEWS

കാവ്യബിംബങ്ങളുടെ മഴവില്ല് വിരിയിച്ച കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിന്റെ ഓർമ്മദിനം

ഒരുപിടി മധുരമനോഹര ഗാനങ്ങള്‍ നമുക്കേകിയ ഗാനരചയിതാവ്.
ജന്മം, പ്രണയം, മിഴിയടയാളങ്ങള്‍ തുടങ്ങിയ ബിംബങ്ങള്‍ ഗാനങ്ങളില്‍ കൊണ്ടുവന്ന കവി.
കാല്‍പ്പനികതയുടെ ഊര്‍ജ്ജത്താല്‍ ഭാവനാനിര്‍ഭരമാകുന്ന വരികള്‍…

തിരുവനന്തപുരം ജില്ലയിലെ പൂവച്ചൽ എന്ന ഗ്രാമത്തിൽ 1948 ഡിസംബർ 25 ന് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയാബീവിയുടെയും പുത്രനായി ജനിച്ചു. മൂന്നു സഹോദരിമാരും, രണ്ട് സഹോദരന്മാരുടെയും ഇടയിൽ അഞ്ചാമനായിരുന്നു ഇദ്ദേഹം. ആര്യനാട് ഗവണ്മന്റ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തൃശൂർ വലപ്പാട് പോളിടെക്നികിൽ ചേർന്നു. അതിനുശേഷം തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളേജിൽ തുടർന്നു പഠിച്ചു. പഠനശേഷം ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു.
വിദ്യാർത്ഥിയായിരിക്കുമ്പോൾത്തന്നെ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഖാദറിനെ കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും വളരെയധികം പ്രോത്സാഹിപ്പിച്ചിരുന്നു. ആ സമയത്തു തന്നെ കവിതകൾ എഴുതി കൈയെഴുത്തു മാസികകളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചു. പിന്നീടു് ധാരാളം നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു.

1972 ൽ ‘കവിത’ എന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണ് ചലച്ചിത്രരംഗത്തെത്തുന്നത്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രം ‘കാറ്റുവിതച്ചവൻ’ ആയിരുന്നെങ്കിലും ആദ്യം പുറത്തിറങ്ങിയ ചിത്രം ‘ചുഴി’ ആണ്. ‘കാറ്റുവിതച്ചവൻ’ എന്ന ചിത്രത്തിലെ ‘ നീ എന്റെ പ്രാർത്ഥന കേട്ടു’, ‘മഴവില്ലിനജ്ഞാതവാസം’ തുടങ്ങിയ ഗാനങ്ങൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീടു് കവിത കിനിയുന്ന ആയിരത്തിലേറെ നിത്യഹരിതഗാനങ്ങൾ അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും പിറന്നു വീണു. സിനിമാഗാനങ്ങൾക്ക് പുറമെ, വളരെ ശ്രദ്ധിക്കപ്പെട്ട, ഇന്നും എല്ലാവരും പാടിനടക്കുന്ന ധാരാളം ലളിതഗാനങ്ങളും അദ്ദേഹത്തിന്റെ സൃഷ്ടിയാണു്. നിരവധി ആൽബം ഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

പാട്ടുകളിലൂടെ മനസ്സിൽ പ്രണയത്തിന്റെ ആർദ്രതയും, വിരഹത്തിന്റെ നൊമ്പരവും കാൽപനികതയുടെ മഞ്ഞ് കാലവും സൃഷ്ടിക്കാൻ പൂവച്ചൽ ഖാദറിന് കഴിഞ്ഞു.
എഴുപതുകളുടെ മധ്യം തൊട്ട് തൊണ്ണുറുകൾവരെ ആ ഗാനവല്ലരി മലയാളിയുടെ ആസ്വാദന ബോധത്തെ ഇറുകെ പുണർന്ന് കടന്നുപോയി ……
“മന്ദാരചെപ്പുണ്ട് …
മാണിക്യകല്ലുണ്ട്
കയ്യിൽ വാർമതിയേ
പൊന്നും തേനും വയമ്പുമുണ്ടോ
വാനംപാടിതൻ തൂവലുണ്ടോ ”
എത്ര ലളിതമായ വരികൾ ! ഹൃദയത്തിലേക്ക് കിനിഞ്ഞിറങ്ങിയ സംഗീതം.
കെ.ജി.ജോർജ്ജ് , ഭരതൻ , പത്മരാജൻ, പി.എൻ മേനോൻ, ഐ വി.ശശി, സിബി മലയിൽ തുടങ്ങിയ ഹിറ്റ്മേക്കർമാരുടെ ചിത്രങ്ങളിൽ പാട്ടെഴുതാൻ പൂവ്വച്ചൽ ഖാദറിന് ഭാഗ്യം കിട്ടി. പി.ഭാസ്ക്കരൻ ,
ഒ.എൻ.വി, ശ്രീകുമാരൻ തമ്പി, യുസഫലി കേച്ചേരി തുടങ്ങിയ അതികായർ തിളങ്ങി നിന്ന പാട്ടുവഴികളിൽ തന്റേതായ കയ്യൊപ്പ് ചാർത്താനും ഖാദറിന് കഴിഞ്ഞു.

പൂവച്ചൽ ഖാദറിന്റെ ‘കളിവീണ’, ‘പാടുവാന്‍ പഠിക്കുവാന്‍’ എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1035 സിനിമാഗാനങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയില്‍ ചിലത്:

കെ.വി.മഹാദേവൻ
ചിത്തിരത്തോണിയില്‍…
ശരറാന്താല്‍ തിരിതാണൂ…

എം.കെ.അർജ്ജുനൻ
കായല്‍ക്കരയില്‍ തനിച്ചു വന്നത്..

എ.ടി.ഉമ്മർ
സ്വയംവരത്തിന് പന്തലൊരുക്കി…
എന്‍റെ ജന്മം നീയെടുത്തു…

രവീന്ദ്രൻ
സിന്ദൂര സന്ധ്യയ്ക്ക് മൗനം…
ഋതുമതിയായി തെളിമാനം…
മലരും കിളിയും ഒരു കുടുംബം…
നാണമാകുന്നു..മേനി നോവുന്നു…
രാജീവം വിടരും നിന്‍ മിഴികള്‍…
മാനം പൊന്മാനം…
ഹൃദയം ഒരു വീണയായി…
ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍…

ജോൺസൺ
മന്ദാരചെപ്പുണ്ടോ…
രാഗിണി രാഗരൂപിണി…
അനുരാഗിണി ഇതായെന്‍…
ഏതോ ജന്മകല്‍പ്പനയില്‍…

എം.ജി.രാധാകൃഷ്ണൻ
നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍…
മൌനമേ നിറയും മൌനമേ…
ജയദേവ കവിയുടെ ഗീതികള്‍ (ലളിത ഗാനം )
രാമായണക്കിളി ശാരിക പൈങ്കിളി (ലളിത ഗാനം )

ശ്യം
പൂമാനമേ…

ഇളയരാജ
ഈ നീലിമതന്‍ ചാരുതയില്‍…

എം.എസ് വിശ്വനാഥൻ
ചലനം ജ്വലനം…

രഘുകുമാർ
പൊന്‍വീണേ…
മൃദുലേ ഇതാ ഒരു ഭാവഗീതമിതാ…

കെ.പി ഉദയഭാനു
ഒളിച്ചേ കണ്ടേ (ലളിതഗാനം)

ജയൻ മൺറോ

Back to top button
error: