NEWS

നേമം റെയില്‍വേ ടെർമിനൽ പദ്ധതി ഉപേക്ഷിച്ചതായി റയിൽവെ

തിരുവനന്തപുരം :തിരുവനന്തപുരം സെന്‍ട്രലിലെ തിരക്കു കുറയ്ക്കുന്നതിനുവേണ്ടി ഒരു സാറ്റലൈറ്റ് ടെര്‍മിനല്‍ (ഉപഗ്രഹസ്‌റ്റേഷന്‍) ആയാണു നേമം ടെര്‍മിനല്‍ വിഭാവനം ചെയ്തത്.തിരുവനന്തപുരം സെന്‍ട്രലിലും കൊച്ചുവേളിയിലുമുള്ള പ്ലാറ്റ്‌ഫോം സൗകര്യങ്ങള്‍ അപര്യാപ്തവുമാണ്.
തന്നെയുമല്ല,തിരുവനന്തപുരം- കൊച്ചുവേളി പാത ട്രെയിനുകളുടെ ബാഹുല്യം നിമിത്തം പലപ്പോഴും സ്തംഭിക്കുന്ന അവസ്ഥയിലുമായിരുന്നു.ഇതിന് പരിഹാരമായാണു ചെന്നൈ ബേസിന്‍ ബ്രിഡ്ജ് കോച്ചിങ് ഡിപ്പോയെ മാതൃകയാക്കി നേമം ടെര്‍മിനല്‍ വിഭാവനം ചെയ്തത്.പദ്ധതി നടപ്പിലായിരുന്നെങ്കില്‍ 30 തീവണ്ടികള്‍ വരെ കൈകാര്യം ചെയ്യുവാന്‍ കഴിയുന്ന 10 പിറ്റ് ലൈനുകളും 12 സ്‌റ്റേബ്‌ളിംഗ് ലൈനുകളും സിക്ക് ലൈനുകളും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകളും നേമത്ത് ഉണ്ടാകുമായിരുന്നു.
2019 മാര്‍ച്ച്‌ 7ന് റെയില്‍വേ മന്ത്രിയായിരുന്ന പിയൂഷ് ഗോയല്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനയാണ് പദ്ധതിക്കു തറക്കല്ലിട്ടത്.116.57 കോടി രൂപ ചെലവില്‍ നിര്‍മിക്കാന്‍ വിഭാവനം ചെയ്ത പദ്ധതിയുടെ ഡിപിആര്‍ ദക്ഷിണ റെയില്‍വേ തയാറാക്കി റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും അംഗീകാരം നല്‍കുന്നത് അനിശ്ചിതമായി നീണ്ടുപോയി.
ഇപ്പോൾ നേമം ടെര്‍മിനല്‍ പദ്ധതി തന്നെ ഉപേക്ഷിച്ചതായാണ് റെയില്‍വേ പറയുന്നത്.പദ്ധതി എന്ന് ആരംഭിക്കുമെന്ന ചോദ്യത്തോടു റെയില്‍വേ വ്യക്തമായി പ്രതികരിക്കാതിരുന്നതിനാല്‍ ജോണ്‍ ബ്രിട്ടാസ് എംപി രാജ്യസഭാധ്യക്ഷനു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ രേഖാമൂലം അദ്ദേഹത്തിനു നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Back to top button
error: