KeralaNEWS

ലക്കു തെറ്റിയ പൊലീസ്, രോഗിയായ സി.പി.എം പ്രവര്‍ത്തകനെ ആള് മാറി കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചു

കാഞ്ഞങ്ങാട്: രോഗിയായ സി.പി.എം പ്രവര്‍ത്തകനെ സ്‌ക്വാഡ് അംഗങ്ങള്‍ ആള് മാറി കസ്റ്റഡിലെടുത്ത് മര്‍ദ്ദിച്ചതായി പരാതി. അതിനിടെ പൊലീസാണെന്ന് അറിയാതെ സ്‌ക്വാഡ് അംഗങ്ങളെ വളഞ്ഞു വെക്കുകയും ചെയ്തു. ഇന്നലെ രാത്രി ഏഴ് മണിയോടെ ബന്തിയോട്ടാണ് സംഭവം. തലക്കും മുഖത്തും പരിക്കേറ്റ ബന്തിയോട് പള്ളിക്ക് സമീപം മദ്രസാ റോഡിലെ അബ്ദുല്‍ ഹാരിസി(32)നെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഷിറിയയിലെ മുഹമ്മദ് റഫീഖിനെ തേടിയെത്തിയ കാസര്‍കോട് പൊലീസിലെ സ്‌ക്വാഡ് അംഗങ്ങള്‍ ബന്തിയോട് ഹോട്ടലിന് പുറത്ത് ഇരിക്കുകയായിരുന്ന ഹാരിസിനോട് ‘നിനക്ക് എത്ര കേസ് ഉണ്ടെ’ന്ന് ചോദിക്കുകയായിരുന്നു. തനിക്ക് കേസൊന്നും ഇല്ലെന്ന് പറഞ്ഞപ്പോള്‍ ഹാരിസിനെ മര്‍ദ്ദിക്കുകയും കാറില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നു.

അതിനിടെയാണ് നാട്ടുകാര്‍ സംഘടിച്ചെത്തി സ്‌ക്വാഡിനെ വളഞ്ഞുവെച്ചത്. പൊലീസ് ആണെന്ന് പറഞ്ഞപ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടു. കാര്‍ഡ് കാണിച്ചപ്പോഴാണ് നാട്ടുകാര്‍ക്ക് പൊലീസാണെന്ന് അറിഞ്ഞത്. അതിനിടെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറിങ്ങിയ റഫീഖിനെ സ്‌ക്വാഡ് അംഗങ്ങള്‍ പിടികൂടി ഹാരിസിനെ വിട്ടയക്കുകയായിരുന്നു.

ഹാരിസ് രോഗിയാണെന്നും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ ചികിത്സ നടത്തി വരികയാണെന്നും പറയുന്നു. ഹാരിസിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും ആള് മാറി ചോദ്യം ചെയ്തത് മാത്രമാണെന്നും പൊലീസ് പറഞ്ഞു. മര്‍ദ്ദനം സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്ന് ഹാരിസിന്റെ ബന്ധുക്കള്‍ അറിയിച്ചു.

Back to top button
error: