KeralaNEWS

നാക്എ++ ഗ്രേഡുമായി കേരള സര്‍വകലാശാല; ചരിത്രനേട്ടത്തിലൂടെ എത്തുക 800 കോടി

തിരുവനന്തപുരം: കേരളത്തില്‍ നാക് അ++ ഗ്രേഡ് നേടുന്ന ആദ്യ സര്‍വകലാശാല എന്ന നേട്ടം കേരള സര്‍വകലാശാലയ്ക്ക് സ്വന്തം. ഐ.ഐ.ടി നിലവാരത്തിലുള്ള റാങ്ക് ആണിത്. നാക് ( NAAC)റി അക്രഡിറ്റേഷനില്‍ സര്‍വകലാശാലയക്ക് അ++ ഗ്രേഡ് ലഭിച്ചതോടെ യുജിസിയില്‍ നിന്ന് 800 കോടിയുടെ പദ്ധതികളാണ് സര്‍വകലാശാലയ്ക്ക് ലഭിക്കുക.

3.67 എന്ന സ്‌കോറാണ് കേരളത്തിന് ലഭിച്ചത്. 2003ല്‍ B++  റാങ്കും 2015ല്‍ A റാങ്കുമാണ് കേരള സര്‍വകലാശാലയ്ക്ക് ലഭിച്ചത്. സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി മഹാദേവന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന വലിയ പ്രയത്നമാണ് ഈ നേട്ടത്തിലെത്തിച്ചത്. നാക് സംഘം എത്തുന്നതിന് മുന്‍പ് അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തി 70 മാര്‍ക്ക് ഇടും. ബാക്കി 30 മാര്‍ക്ക് നേരിട്ട് വിവിധ സൗകര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് നല്‍കുക. ഈ പരിശോധനയ്ക്കായി സംഘം എത്തുന്നതിന് മുന്‍പ് തന്നെ എല്ലാ ഡിപ്പാര്‍ട്മെന്റുകളും വലിയ പ്രയത്നം തന്നെ നടത്തിയിരുന്നു.

800 മുതല്‍ ആയിരം കോടിയുടെ വരെ പ്രോജക്റ്റുകളാണ് യുജിസിയില്‍ നിന്ന് സര്‍വകലാശാലയ്ക്ക് ലഭിക്കുക. സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിലവാരത്തോടെ മുന്നേറുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു. മറ്റ് സര്‍വകലാശാലകളും സമാനമായ മാര്‍ഗത്തിലൂടെ മികവോടെ മുന്നേറുകയാണെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിനുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വലിയ പിന്തുണ നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്നും നേട്ടം കൈവരിച്ച സര്‍വകലാശാലയ്ക്കും അതിന് വേണ്ടി വിസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Back to top button
error: