NEWS

വിമാന യാത്രാ നിരക്കില്‍ ഇരട്ടിയിലേറെ വര്‍ധന

ദുബായ്: ഗൾഫിൽ സ്കൂൾ അവധിയായതോടെ കുതിച്ചുയർന്ന് വിമാനടിക്കറ്റ് നിരക്കുകൾ.രണ്ടിരട്ടിയോളമാണ് വർധന.
ജൂലൈയിലാണ് സ്‌കൂളുകളില്‍ മധ്യവേനലവധി തുടങ്ങുന്നത്.ജൂലൈ ഒൻപതിനോ പത്തിനോ ആകും ബലിപ്പെരുന്നാൾ.പെരുന്നാളാഘോഷത്തിനും അവധിയാഘോഷത്തിനുമായി നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് പ്രവാസി കുടുംബങ്ങള്‍.എന്നാല്‍ ഗൾഫ് നാടുകളിൽ നിന്നും കേരളത്തിലെ വിമാനത്താവളങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ വിമാനത്തേക്കാൾ വേഗത്തിൽ കുതിക്കുകയാണ്.
എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികളാണ് നിരക്കുയര്‍ത്തുന്നത്.ഇപ്പോൾ പതിനായിരത്തിനടുത്തുള്ള ദുബായ് കോഴിക്കോട് യാത്ര ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ നാൽപ്പതിനായിരത്തിന് മുകളിലാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.
മസ്‌കറ്റില്‍ നിന്ന് കോഴിക്കോട്ടേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസിന് 47 റിയാലാണ് ചാർജ്.മസ്‌കറ്റ്-കൊച്ചി വിമാനത്തില്‍ 43 റിയാല്‍ മുടക്കിയാല്‍ ടിക്കറ്റ് ലഭിക്കും.എന്നാല്‍ ജൂണ്‍ പത്തോടെ ടിക്കറ്റ് നിരക്ക് 100 റിയാലായി ഉയർന്നു.
ജൂണ്‍ രണ്ടാം വാരം കൊച്ചിയിലേക്കുള്ള കുറഞ്ഞ നിരക്ക് 119 റിയാലാണ്. ജൂണ്‍ 17 ന് ഇത് 161 റിയാലായി ഉയർന്നു. തിരുവനന്തപുരത്തേക്ക് 109 റിയാലായിരുന്നത് ജൂൺ 17 ന് 148 റിയാലായി ഉയർന്നു.കണ്ണൂരിലേക്ക് ജൂണ്‍ ഒമ്പതിനു തന്നെ 137 ആണ് നിരക്ക്.
 കേരളത്തില്‍ നിന്ന് ഒമാനിലേക്കുള്ള നിരക്കുകളും വര്‍ധിക്കും.തിരുവനന്തപുരം സെക്ടറില്‍ നിന്ന് മസ്‌കറ്റിലേക്ക് ജൂണ്‍ ആദ്യത്തില്‍ തന്നെ 100 റിയാലില്‍ അധികമാകുന്നുണ്ട്.ജൂലൈയോടെ ഇത് 160 റിയാലിൽ എത്തും.കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള ടിക്കറ്റ് നിരക്കുകളും ഇക്കാലയളവിൽ കൂടുതലാണ്.
 

Back to top button
error: