LocalNEWS

ആശങ്ക ഉയര്‍ത്തി ഉപ്പുതറ മേഖലയില്‍ തക്കാളിപ്പനി വ്യാപിക്കുന്നു

ഉപ്പുതറ: മേഖലയില്‍ തക്കാളിപ്പനി വ്യാപകമായി പടര്‍ന്നുപിടിക്കുന്നു. കുട്ടികളിലാണ് തക്കാളിപ്പനി കൂടുതലായും പടര്‍ന്നു പിടിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. വേനല്‍ മഴ കഴിഞ്ഞതിനുപിന്നാലെ കാലവര്‍ഷം എത്തിയതിനെത്തുടര്‍ന്നാണ് തക്കാളിപ്പനി പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയത്.

ദിവസവും ഉപ്പുതറ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലും അഞ്ചും പേരാണ് തക്കാളിപ്പനിക്ക് ചികിത്സ തേടിയെത്തുന്നത്. ഒരാള്‍ക്ക് പനിവന്നാല്‍ ഇത് കുടുബത്തിലുള്ള എല്ലാവരിലേക്കും വ്യാപിക്കും. പകരുന്ന രോഗമായതിനാല്‍ രോഗബാധയുള്ള വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ കുട്ടികളെ വിടാതിരിക്കുകയാണ് ഉചിതമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

െവെറല്‍ പനിയുടെ ലക്ഷണങ്ങളാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാവുക. പിന്നീട് ശരീരത്തില്‍ കുരുക്കള്‍ രൂപപ്പെടും. ഈ കുരുക്കള്‍ക്ക് വേദനയും ഉണ്ടാവും. ഉപ്പുതറ പഞ്ചായത്തിലെ കൂപ്പുപാറ, കാക്കത്തോട്, കണ്ണംപടി, ഒന്‍പത് ഏക്കര്‍, 10 ഏക്കര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് തക്കാളിപ്പനി പടര്‍ന്ന് പിടിച്ചിരിക്കുന്നത്.

സമ്പര്‍ക്കത്തിലൂടെയാണ് പനി പടരുന്നത്. കൂടുതല്‍ ആളുകളിലേക്ക് പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ജാഗ്രതവേണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗത്തിന്റെ ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ രോഗം വേഗത്തില്‍ ഭേദമാവുകയും ചെയ്യും.

Back to top button
error: