NEWSWorld

ഗൾഫിൽ തൊഴിൽ സാധ്യതകൾ വർദ്ധിക്കും, ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും

റഷ്യ– യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ ഇന്ത്യക്കാർക്കും പ്രത്യേകിച്ച് മലയാളികൾക്കും വരും വർഷങ്ങളിൽ തൊഴിൽ അവസരങ്ങൾ ഉയരുമെന്നു ഈ മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്ന. എണ്ണ ക്ഷാമം നേരിടുന്ന പല യൂറോപ്യൻ രാജ്യങ്ങളും യു.എ.ഇയിലെ അബുദാബി, ഖത്തർ, സൗദി എന്നീ രാജ്യങ്ങളുമായി എണ്ണ-പ്രകൃതി വാതക ഉൽപാദനം, വിതരണം, സംസ്കരണം തുടങ്ങിയ രംഗങ്ങളിൽ കരാർ ഒപ്പിട്ടിട്ടുണ്ട്. ഇത് കുറഞ്ഞത് ഒരുലക്ഷം പേർക്കെങ്കിലും തൊഴിൽ അവസരങ്ങൾ നൽകുമെന്നും ഗൾഫിലെ പ്രധാന തൊഴിൽ ധാതാവും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവിപിള്ള വ്യക്തമാക്കി.

ഹരിത ഊർജം എന്ന ആശയവും എണ്ണയിതര മേഖലയുടെ വളർച്ചയും ഉണ്ടാകുമ്പോൾ തന്നെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും എണ്ണ-പ്രകൃതി വാതകങ്ങളുടെ കടുത്ത ക്ഷാമം നേരിടുകയാണ്. പത്തു മുതൽ പതിനഞ്ചു വർഷത്തേക്ക് ഈ നിലയിൽ തൊഴിൽ സാധ്യതയും ഉയർന്നു നിൽക്കും. തങ്ങളുടെ നിർമാണ കമ്പനിക്കു മാത്രം നാൽപതിനായിരം മുതൽ അരലക്ഷത്തോളം പേരെ ആവശ്യമുണ്ടെന്നും റിക്രൂട്മെന്റ് ഉടൻ ആരംഭിക്കുമെന്നും രവിപിള്ള അറിയിച്ചു.

അബുദാബിയിൽ റിഫൈനിറികളുടെയും ഖത്തറിൽ പ്രകൃതി വാതക പ്ലാന്റുകളുടെയും നിർമാണമാണ് വേഗത്തിൽ നടക്കുക. സൗദിയിൽ റിഫൈനറികൾക്കു പുറമേ പെട്രോ കെമിക്കൽ പ്ലാന്റുകളും അടിയന്തരമായി നിർമിക്കുന്നുണ്ട്. വെൽഡർ, ഫിറ്റർ തുടങ്ങി എൻജിനീയർമാർ വരെയുള്ളവർക്കു നല്ല സാധ്യതകളാണുള്ളത്. പ്ലാന്റുകൾ നിർമിക്കാൻ ശരാശരി അഞ്ചു മുതൽ എട്ടുവർഷം വരെയാണ് സമയം വേണ്ടിവരുന്നത്.

കേരളം, ബിഹാർ, യുപി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ആർ.പി ഗ്രൂപ്പ് റിക്രൂട്മെന്റ് നടത്തുന്നതെന്നും പണം ഈടാക്കാതെയാണു ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വിവിധ ട്രേഡുകളിൽ ഉള്ളവർക്ക് പരിശീലനം നൽകുന്നതിന് കേരളം മുന്നോട്ടു വരണമെന്നാണ് അധികൃതരോട് ആവശ്യപ്പെടുന്നതെന്നും രവിപിള്ള പറഞ്ഞു.

ലോക കേരള സഭയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Back to top button
error: