KeralaNEWS

”പൈസയില്ലെങ്കിൽ എന്തിനാടോ ഡോറ് പൂട്ടിയത്…” കള്ളൻ ചോദിക്കുന്നു. നിരാശക്കുറിപ്പെഴുതിയ കള്ളൻ ഒടുവിൽ പിടിയിൽ

  തൃശൂർ: കുന്ദംകുളത്തെ ഒരു കടയിൽ കയറി നിരാശക്കുറിപ്പെഴുതിയ കള്ളനെ മാനന്തവാടിയിൽ പൊലീസ് പിടികൂടി. വയനാട് പുൽപ്പള്ളി ഇരുളം കളിപറമ്പിൽ വിശ്വരാജാണ് പിടിയിലായത്. മോഷ്ടിക്കാൻ കയറിയ കടയിൽ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോൾ ‘പൈസ ഇല്ലെങ്കില്‍ പിന്നെ എന്തിനാടാ ഡോര്‍ പൂട്ടിയിട്ടത്..’ എന്നായിരുന്നു കള്ളന്‍റെ കുറിപ്പ്.

കുന്നംകുളത്തെ വ്യാപാര സമുച്ചയത്തിലെ മൂന്ന് കടകളില്‍ ഇയാൾ കയറി. ഒരു കടയില്‍ നിന്ന് 12,000 രൂപയും മറ്റൊരു കടയില്‍ നിന്ന് 500 രൂപയും മോഷ്ടിച്ചു. എന്നാല്‍ മൂന്നാമത്തെ കടയില്‍ നിന്ന് ഒന്നും കിട്ടാതെ വന്നപ്പോഴാണ് പൊട്ടിച്ച ഗ്ലാസിൽ നിരാശക്കുറിപ്പെഴുതിയത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു.

വയനാട് ഉൾപ്പെടെ കേരളത്തിലെ പല ജില്ലകളിലായി 53 ഓളം കേസുകളിൽ പ്രതിയാണ് വിശ്വരാജ്. മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയവെയാണ് തന്ത്രപരമായി പൊലീസ് ഇയാളെ പിടികൂടിയത്. കൽപ്പറ്റ, സുൽത്താൻ ബത്തേരി, കൊയിലാണ്ടി, ഫറോഖ്, ഗുരുവായൂർ, കണ്ണൂർ, ഉൾപ്പെടെയുള്ള കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച കൽപ്പറ്റയിലും വിശ്വരാജ് മോഷണശ്രമം നടത്തിയിരുന്നു. പിന്നീട് ഇയാൾ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടിയതായി പൊലീസിന് വിവരം ലഭിച്ചു. നാട്ടുകാരുടെയും ഓട്ടോ ഡ്രൈവർമാരുടെയും വ്യാപാരികളുടെയും സഹായത്തോടെയാണ് കള്ളനെ കണ്ടെത്തിയത്. മെഡിക്കൽ കോളജിലെയടക്കം വിവിധ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതി വിശ്വനാഥ് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചത്. മാനന്തവാടി സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസില്ലാത്തതിനാൽ കൽപ്പറ്റ പൊലീസിന് കൈമാറി.

Back to top button
error: