KeralaNEWS

സര്‍ക്കുലര്‍ ബസ് ഹിറ്റ്! കറങ്ങിക്കൊണ്ടേയിരിക്കാം..10 രൂപ ടിക്കറ്റില്‍ ഒരു സെക്ടര്‍ മുഴുവനായി കറങ്ങാം

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സർക്കുലർ ബസ് സർവീസിന്റെ പ്രചാരണ വാചകം ‘കറങ്ങിക്കൊണ്ടേയിരിക്കാം’ എന്നാണ്. ജനങ്ങൾ ബസിൽ കറങ്ങിയപ്പോൾ സർവീസ് ഹിറ്റായി. സർവീസിലേക്ക് ജനങ്ങളെ ആകർഷിക്കാനായി ഒരു ഓഫറും കെഎസ്ആർടിസി മുന്നോട്ടുവച്ചിട്ടുണ്ട്. 10 രൂപ ടിക്കറ്റെടുത്താൽ ഒരു സെക്ടറിൽ മുഴുവനായി കറങ്ങാം.

നഗരത്തിലെ യാത്രാ ക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കുലർ സർവീസ് ആരംഭിച്ചത്. 2021 ഓഗസ്റ്റിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. നഗരത്തിലെ പല പ്രധാന ഇടറോഡുകളിലൂടെയും ബസ് സർവീസ് ഇല്ലായിരുന്നു. ഇവിടങ്ങളിലെ റസിഡൻസ് അസോസിയേഷനുകളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം കേട്ടശേഷമാണ് സർവീസുകൾ ക്രമീകരിച്ചത്. ഏഴു സെക്ടറുകളിലായി ഏഴു നിറങ്ങളിലാണ് ബസുകൾ സർവീസ് നടത്തുന്നത്.

റെഡ്, ബ്ലൂ, ഗ്രീൻ, ബ്രൗൺ നിറത്തിലുള്ള ബസുകൾ കിഴക്കേക്കോട്ട ഡിപ്പോയിൽനിന്നും യെലോ, മജന്ത, വയലറ്റ് കളറിലുള്ള ബസുകൾ പേരൂർക്കട ഡിപ്പോയിൽനിന്നുമാണ് ഓപ്പറേറ്റ് ചെയ്യുന്നത്. രാവിലെ 7 മണി മുതൽ 11 മണിവരെയും വൈകിട്ട് 3 മുതൽ 7വരെയുമുള്ള പീക്ക് ടൈമിൽ 10 മിനിറ്റ് ഇടവേളകളിലാണ് ബസ് സർവീസ്. അല്ലാത്ത സമയം 20 മിനിറ്റ് മുതൽ അര മണിക്കൂർ ഇടവേളയിൽ സർക്കുലർ ബസുകൾ സർവീസ് നടത്തും. ഇതര സംസ്ഥാനക്കാർക്കും വിദേശികൾക്കും മനസ്സിലാക്കാനാണ് ബസുകൾക്കു നമ്പറിനു പുറമേ നിറവും നൽകിയത്.

ഇരുദിശകളിലേക്കും ബസുകൾ സർവീസ് നടത്തും. ഉദാഹരണമായി കിഴക്കേക്കോട്ട, തമ്പാനൂർ, ശാന്തികവാടം, ജഗതി, പൂജപ്പുര, വലിയവിള വഴി കറങ്ങി ജഗതി, കരമന, കിള്ളിപ്പാലം വഴി കിഴക്കേക്കോട്ടയിൽ ബസ് എത്തുമ്പോൾ ആ സമയത്തു തന്നെ കിഴക്കേക്കോട്ട, അട്ടകുളങ്ങര, ഡിപിഐ ഓഫിസ്, കൊച്ചാർ റോഡ്, ശാസ്തമംഗലം, വലിയവിള വഴി തിരിച്ചു കിഴക്കേക്കോട്ടയിലേക്കെത്തുന്ന സർവീസ് യാത്ര പുറപ്പെട്ടിരിക്കും.

ഏഴു സെക്ടറുകളിലേയും ബസുകൾ ഈ രീതിയിലാണ് തുടര്‍ച്ചയായി സർവീസ് നടത്തുന്നത്. സർവീസ് തുടങ്ങിയപ്പോൾ 2,640 പേരാണ് സേവനം ഉപയോഗിച്ചത്. ഇന്ന് ശരാശരി 28,500 പേർ പ്രതിദിനം ഈ സേവനം ഉപയോഗിക്കുന്നു. 66 സർവീസാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 64 സര്‍വീസ്. റൂട്ട് ക്രമീകരിച്ചപ്പോൾ യെലോ ബസുകൾ രണ്ടെണ്ണം കുറഞ്ഞു.

വരുമാനത്തിനല്ല, ജനങ്ങളെ ആകർഷിക്കാനാണ് ഇപ്പോൾ നോക്കുന്നതെന്ന് അധികൃതർ പറയുന്നു. കിഴക്കേക്കോട്ടയിൽനിന്ന് വലിയവിള വഴി തിരിച്ചു കിഴക്കേക്കോട്ട എത്തുന്ന ബ്രൗൺ സർക്കുലർ ബസ് സഞ്ചരിക്കുന്നത് 17.5 കിലോമീറ്റർ ദൂരമാണ്. യാത്രാ നിരക്ക് 10 രൂപ മാത്രം. യഥാർഥ നിരക്ക് 31 രൂപയാണ്.

കിഴക്കേക്കോട്ടയിൽനിന്ന് മെഡിക്കൽ കോളജിൽ ഇറങ്ങാൻ 10 രൂപയാണ്. യഥാർഥ നിരക്ക് 22 രൂപയാണ്. യഥാർഥ നിരക്കിലേക്കു പോയാല്‍ മറ്റു സർവീസുകളെപോലെ സർക്കുലർ സര്‍വീസും ലാഭകരമാകുമെന്ന് അധികൃതർ പറയുന്നു. കഴിഞ്ഞ നവംബറിലാണ് 10രൂപ ഓഫർ തുടങ്ങിയത്. ഓഫർ തുടരണോ എന്ന് അധികൃതർ തീരുമാനിക്കുമെന്ന് സർവീസിന്റെ ചുമതലയുള്ള ജേക്കബ് ലോപ്പസ് പറഞ്ഞു.

സ്കൂൾ തുറന്നപ്പോൾ സർക്കുലർ സർവീസിൽ 5000 വരെ യാത്രക്കാർ വർധിച്ചു. യാത്രക്കാർ ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കുലർ ബസിൽ കാർഡ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. 50 രൂപ കൊടുത്താൽ 24 മണിക്കൂർ നേരം എത്ര യാത്രവേണമെങ്കിലും ചെയ്യാം. ഗുഡ് ഡേ എന്നാണ് ടിക്കറ്റിന്റെ പേര്. 64 സിറ്റി സർക്കുലർ ബസിൽനിന്നും ഈ ടിക്കറ്റെടുക്കാം.

30 രൂപ കൊടുത്താൽ 12 മണിക്കൂർ തുടർച്ചയായി യാത്ര ചെയ്യാം. വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലേക്കു വരുന്ന യാത്രക്കാരെ ആകർഷിക്കാനാണ് ഇത്തരം ടിക്കറ്റുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. ലോ ഫ്ലോർ നോൺ എസി ബസാണ് നിലവിൽ ഉപയോഗിക്കുന്നത്. സിറ്റി സർക്കുലർ ബസുകളുടെ കൂട്ടത്തിലേക്ക് 25 ഇലക്ട്രിക് ബസുകളും ഉടനെ എത്തും. ആകെ 135 ബസുകൾ വാങ്ങാനാണ് ആലോചിക്കുന്നത്. ഒരു ബസിന് 92.5 ലക്ഷം രൂപയാണ് വില.

Back to top button
error: