CrimeNEWS

വിവാഹ വാദ്ഗാനം നല്‍കി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങി പരാതിക്കാരിയെ ഭീഷണിപ്പെടുത്തി; ഡോക്ടറുടെ ജാമ്യം റദ്ദാക്കി

തൊടുപുഴ: വിവാഹ വാദ്ഗാനം നല്‍കി മെഡിക്കൽ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവ ഡോക്ടറുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ച് വിദ്യാർത്ഥിനിയെ ഭീക്ഷണിപ്പെടുത്തിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്  ജാമ്യം റദ്ദാക്കിയത്. തിങ്കളാഴ്ചയ്ക്കകം തൊടുപുഴ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പ്രതിയോട് കോടതി നിർദേശിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര നിലമേല്‍ സ്വദേശിയായ ലത്തീഫ് മുര്‍ഷിദ്  മാര്‍ച്ച് മൂന്നിനാണ് അറസ്റ്റിലായത്. വിവാഹ വാഗ്‍ദാനം നല്‍കി തൊടുപുഴ സ്വദേശിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് പണം തട്ടിയെന്നതായിരുന്നു കേസ്. റിമാൻഡിലായെങ്കിലും ഹൈക്കോടതിയില്‍ നിന്നും ജ്യാമം കിട്ടിയതോടെ ലത്തീഫ് മുര്‍ഷിദ്  പുറത്തിറങ്ങി. തുടര്‍ന്ന് കേസില്‍ നിന്ന് പിന്മാറാന്‍ പരാതിക്കാരിയായ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തുകയായിരുന്നു. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കാന്‍  പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ഫോണ്‍ രേഖകളും വാട്‍സാപ്പ് സന്ദേശങ്ങളും തെളിവായി ഹാജരാക്കി. ഇത് പരിശോധിച്ചാണ് ജാമ്യം റദ്ദാക്കി കോടതി ഉത്തരവിറക്കിയത്. പരാതിക്കാരിയുടെ ഭാഗം കേള്‍ക്കാതെയാണ് മുമ്പ് ജാമ്യം നല്‍കിയത് എന്ന വാദവും വാദി ഭാഗം ഉന്നയിച്ചു.

തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുമ്പ് തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഹാജരായില്ലെങ്കില്‍ ലത്തീഫ് മുർഷിദിനെ പിടികൂടാന്‍ പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്

Back to top button
error: